തമിഴകത്ത് ‘ദളപതി’ ഭരണത്തിലേക്ക്? സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിജയ്യുടെ നീക്കങ്ങള്‍ സജീവം; എം.എല്‍.എമാര്‍ റിസോര്‍ട്ടിലേക്ക്

മിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ വിജയ്യുടെ ‘തമിഴഗ വെട്രി കഴകം’ (ടിവികെ) ഭരണത്തിലേറാനുള്ള ചര്‍ച്ചകള്‍ ഊര്‍ജ്ജിതമാക്കി.

234 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ വേണമെന്നിരിക്കെ, പത്ത് സീറ്റുകളുടെ കുറവ് നികത്താനുള്ള തന്ത്രങ്ങളാണ് പാര്‍ട്ടി ക്യാമ്പില്‍ മെനയുന്നത്. 34.9 ശതമാനം വോട്ട് വിഹിതം നേടിയാണ് ആദ്യ അങ്കത്തില്‍ തന്നെ വിജയ് വിസ്മയം തീര്‍ത്തത്.

ഭൂരിപക്ഷം തികയ്‌ക്കാന്‍ മൂന്ന് പ്രധാന സാധ്യതകളാണ് പാര്‍ട്ടി ആലോചിക്കുന്നത്. ഡി.എം.കെ സഖ്യത്തിലുള്ള കോണ്‍ഗ്രസ് (5), ഇടത് പാര്‍ട്ടികള്‍ (2), ഐ.യു.എം.എല്‍ (2) എന്നിവരെ സ്വന്തം പാളയത്തിലെത്തിക്കുക. എന്നാല്‍ ദേശീയ തലത്തിലെ സഖ്യം പരിഗണിച്ച്‌ കോണ്‍ഗ്രസ് എന്ത് നിലപാട് എടുക്കുമെന്നത് നിര്‍ണ്ണായകമാണ്.

മറ്റു പാര്‍ട്ടികളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതെ പുറത്തുനിന്നുള്ള പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുക. 2006-ല്‍ കരുണാനിധി പയറ്റിയ ഇതേ തന്ത്രം വിജയ്യും ആലോചിക്കുന്നുണ്ട്. എ.ഐ.എ.ഡി.എം.കെയിലെ അതൃപ്തരായ എം.എല്‍.എമാരെ ഒപ്പം കൂട്ടി ഭരണം സുരക്ഷിതമാക്കുക. തിരഞ്ഞെടുക്കപ്പെട്ട 108 ജനപ്രതിനിധികളെയും മറ്റ് പാര്‍ട്ടികള്‍ സ്വാധീനിക്കാതിരിക്കാന്‍ കനത്ത ജാഗ്രതയിലാണ് ടിവികെ നേതൃത്വം. എം.എല്‍.എമാരെ എല്ലാവരെയും മഹാബലിപുരത്തെ ഫോര്‍ പോയിന്റ്സ് റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. വിജയ് നേരിട്ടാണ് അംഗങ്ങളുടെ സുരക്ഷയും രാഷ്‌ട്രീയ ഐക്യവും വിലയിരുത്തുന്നത്.

ഗവര്‍ണറുടെ തീരുമാനം വരും ദിവസങ്ങളില്‍ തമിഴ്നാട് രാഷ്‌ട്രീയത്തില്‍ നിര്‍ണ്ണായകമാകും. ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുമോ അതോ മുന്നണി സാധ്യതകള്‍ക്ക് മുന്‍ഗണന നല്‍കുമോ എന്നാണ് തമിഴകം ഉറ്റുനോക്കുന്നത്. വരും മണിക്കൂറുകളില്‍ തമിഴ് മണ്ണില്‍ പുതിയൊരു രാഷ്‌ട്രീയ അധ്യായം കുറിക്കപ്പെടുമോ എന്ന് വ്യക്തമാകും.

Leave a Reply

Your email address will not be published. Required fields are marked *