അഖില്‍ മാരാരുടെ ആറുലക്ഷം ഫോളോവേഴ്സുള്ള ഫേസ്ബുക്ക് പേജ് പോലീസ് പൂട്ടിച്ചു

ആറ് ലക്ഷം ഫോളോവേഴ്സ് ഉള്ള തന്റെ ഫെയ്സ്ബുക്ക് പേജ് കേരള പൊലീസ് നീക്കം ചെയ്തെന്ന ആരോപണവുമായി തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി അഖില്‍ മാരാർ.

തന്‍റെ ശബ്ദം പലരും ഭയക്കുന്നു. വാ മൂടി കെട്ടി ഇരിക്കാൻ തല്ക്കാലം ഉദ്ദേശമില്ല. സൈബർ ഡിപ്പാർട്മെന്റില്‍ പിണറായി വിജയന് വേണ്ടി പണി എടുക്കുന്നവര്‍ ആയാലും കോടതി കയറ്റുമെന്നും അഖില്‍ മാരാർ പ്രതികരിച്ചു.

‘അഖില്‍ മാരാര്‍ 2.0’ എന്നപേരില്‍ മറ്റൊരു പേജും ഇതിനകം അഖില്‍ തുറന്നിട്ടുണ്ട്. ഇത് തന്‍റെ രണ്ടാം വരവാണെന്നും മുറിച്ചാല്‍ മുറി കൂടി വരും, തൃക്കാക്കരയില്‍ എന്‍റെ മുന്നേറ്റം ഭയന്ന് ഇത്തരത്തില്‍ തറ വേല പോലീസ് ചെയ്യരുതെന്നും പുതിയ പേജില്‍ പോസ്റ്റ് ചെയ്ത ആദ്യ വിഡിയോ പോസ്റ്റില്‍ അഖില്‍ പറയുന്നു.

‘തൃക്കാക്കരയില്‍ എന്റെ മുന്നേറ്റം ഭയന്ന് എന്റെ 6 ലക്ഷം ഫോളോവേഴ്സ് ഉള്ള ഫേസ്ബുക്ക് പേജ് കേരള പോലീസ് ഇന്ത്യയില്‍ നിന്നും റിമൂവ് ചെയ്യിച്ചു..എന്റെ ശബ്ദം പലരേയും ഭയപ്പെടുത്തുന്നു.. വാ മൂടി കെട്ടി ഇരിക്കാൻ തല്ക്കാലം ഉദ്ദേശമില്ല..പിണറായിക്ക് വേണ്ടി പണി എടുക്കുന്ന സൈബർ ഡിപ്പാർട്മെന്റിലെ ഏതവൻ ആയാലും കോടതി കയറ്റും ഞാൻ…നിയമ വിരുദ്ധമായി ഒന്നും ചെയ്യാത്ത എന്നെ ഇല്ലാതാക്കുക ഞാൻ പറയുന്നത് ജനത്തിന്റെ മുന്നില്‍ നിന്നും തടയുക എന്ന ഉദ്ദേശ്യമാണ് എങ്കില്‍ നടക്കില്ല എന്ന് മാത്രമല്ല കൂടുതല്‍ ഉച്ചത്തില്‍ ഞാൻ സംസാരിക്കും..

അഖില്‍ മാരാർ 2.0 എന്നാണ് എന്റെ പുതിയ പേജ്. ഇതെന്റെ രണ്ടാം വരവാണ്. സത്യത്തില്‍ എന്റെ ജീവിതത്തിന്റെ രണ്ടാം വരവ് ആയിരിക്കും. കേരള പൊലീസിന്റെ നെറികെട്ട നടപടിയാണിത്. നിയമവിരുദ്ധമായി ഒന്നും ചെയ്യാത്ത എന്റെ േപജ് മുഴുവനായാണ് നീക്കം ചെയ്തത്. നാളിതുവരെ ഞാൻ ചെയ്ത എല്ലാ പോസ്റ്റുകളും ഇന്ത്യയില്‍ ആർക്കും കാണാൻ പറ്റാത്ത രീതിയില്‍ ഇല്ലാതാക്കാൻ നോക്കിയ കേരള പോലീസിനോട് സ്നേഹം. എത്രയൊക്കെ ഇല്ലാതാക്കാൻ നോക്കിയാലും നിങ്ങള്‍ പ്രതീക്ഷിക്കുന്നതില്‍ കൂടുതല്‍ ശബ്ദത്തില്‍ സംസാരിക്കും. തൃക്കാക്കരയില്‍ എനിക്കു വലിയ മുന്നേറ്റം ഉണ്ടാകുമെന്ന ഭയം കൂടിയാണ് ഇതിനു പിന്നില്‍’- അഖില്‍ മാരാർ പറഞ്ഞു.

തൃക്കാക്കരയില്‍ നല്ലൊരു ശതമാനം ബിജെപി അനുഭാവികളും ഇത്തവണ വോട്ട് രേഖപ്പെടുത്തി. അത് കൊണ്ട് തന്നെ ബിജെപി വോട്ടുകള്‍ മാത്രം 25000ത്തിന് മുകളില്‍ എനിക്ക് ലഭിക്കും.. ട്വന്റി 20യുടെ വോട്ടുകള്‍ കൃത്യമായി ലഭിച്ചാല്‍ ഇത്തവണ തൃക്കാക്കരയില്‍ ചരിത്രം സൃഷ്ടിക്കപെടുമെന്നും അഖില്‍ മാരാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *