നിയമസഭാ തിരഞ്ഞെടുപ്പില്‍ ധർമ്മടം മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന എല്‍ഡിഎഫ് സ്ഥാനാർത്ഥി പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
തലശ്ശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് അദ്ദേഹം പത്രിക നല്‍കിയത്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടം മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരരംഗത്തിറങ്ങുന്നത്.
പത്രിക സമർപ്പണ വേളയില്‍ ഇ.പി. ജയരാജൻ, സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പത്തനാപുരം ഗാന്ധിഭവൻ അന്തേവാസികളാണ് മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക കൈമാറിയത്. ഇന്നലെ വൈകിട്ട് മമ്പറത്ത് നടന്ന എല്‍ഡിഎഫ് മണ്ഡലം കണ്‍വെൻഷനിലാണ് ഈ തുക കൈമാറിയത്.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് തിരഞ്ഞെടുപ്പ് കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്തത്. ബിനോയ് വിശ്വം, എം.വി. ശ്രേയാംസ് കുമാർ തുടങ്ങിയ മുന്നണി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു. ഇടതുകോട്ടയായ ധർമ്മടത്ത് മുഖ്യമന്ത്രിയെ നേരിടാൻ യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി. അബ്ദുല്‍ റഷീദിനെയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പില്‍ എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം പകുതിയായി കുറയ്ക്കാൻ സാധിച്ചുവെന്ന ആത്മവിശ്വാസവുമായാണ് റഷീദ് ധർമ്മടത്ത് മത്സരത്തിനിറങ്ങുന്നത്. ബിജെപി സ്ഥാനാർത്ഥിയായി കെ. രഞ്ജിത്തും മണ്ഡലത്തില്‍ ജനവിധി തേടുന്നുണ്ട്.
