ഇസ്രയേല്‍ – ഇറാൻ യുദ്ധത്തില്‍ പ്രവാസികളുമായി ബന്ധപ്പെട്ട് അഭ്യർത്ഥനയുമായി ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ ഡയറക്‌ടറുമായ എം എ യൂസഫലി.
സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിച്ചമച്ച കഥകള്‍ പ്രചരിപ്പിച്ച് പ്രവാസി കുടുംബങ്ങളില്‍ ഭീതി പരത്തരുതെന്ന് യൂസഫലി അഭ്യർത്ഥിച്ചു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു പ്രതികരണം.
‘ഇല്ലാത്ത കാര്യങ്ങളുണ്ടാക്കി നാട്ടിലുള്ളവരെ ഭയപ്പെടുത്താതിരിക്കുക. അങ്ങനെയൊന്നും ഗള്‍ഫിലില്ല. മലയാള മാദ്ധ്യമങ്ങള്‍ വളരെ ആക്രമണാത്മകമാണെന്ന് അഭിപ്രായങ്ങളുയർന്നു. എന്തുകൊണ്ട് അവർ മാത്രം ഇങ്ങനെ പ്രവർത്തിക്കുന്നു? ആവശ്യമില്ലാത്ത ഗോസിപ്പുകള്‍, അഭ്യൂഹങ്ങള്‍, എഐ സൃഷ്ടികള്‍ പ്രചരിപ്പിക്കുകയാണ്. ജിസിസി നമുക്ക് അന്നം തരുന്ന രാജ്യമാണ്. ഈ രാജ്യങ്ങള്‍ക്ക് ഒന്നും സംഭവിക്കരുതെന്ന് പ്രാർത്ഥിക്കണം’- യൂസഫലി ആവശ്യപ്പെട്ടു.
അതേസമയം, സമാധാനം പുലരണമെന്ന് ലോകരാജ്യങ്ങള്‍ ആവശ്യപ്പെടുമ്പോഴും പശ്ചിമേഷ്യയില്‍ സംഘർഷം വരിഞ്ഞുമുറുകുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാൻ ആക്രമണം കടുപ്പിച്ചതും ഇറാനെ ഉന്മൂലനം ചെയ്യുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പും ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.
ആക്രമണം ആഴ്ചകളോളം നീളുമെന്നാണ് ഇസ്രയേലും വ്യക്തമാക്കിയത്. ഗള്‍ഫ് മേഖലയില്‍ ഇറാന്റെ ആക്രമണം അതിതീവ്രമായി തുടരുകയാണ്. ഹോർമുസ് കടലിടുക്ക് മറികടക്കുന്ന കപ്പലുകള്‍ തകർക്കുമെന്ന് ഇറാൻ കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ സൗദി അറേബ്യയിലെ റിയാദിലുള്ള യു.എസ് എംബസിയ്‌ക്ക് തീപിടിച്ചു. തുടർന്ന് ഇവിടവും കുവൈത്തിലെ എംബസിയും യു.എസ് അടച്ചു. റിയാദ്, ജിദ്ദ, ദഹ്രാൻ എന്നിവിടങ്ങളിലെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്.
