സൗജന്യ ഭക്ഷണം, സൗജന്യ സൈക്കിള്‍, പിന്നെ സൗജന്യ വൈദ്യുതി… എങ്ങോട്ടാണീ പോക്ക്…?; തെരഞ്ഞെടുപ്പിന് മുമ്പുള്ള സൗജന്യങ്ങള്‍ക്കെതിരെ സുപ്രീംകോടതി

തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് പൊതുഖജനാവിനെ ദോഷകരമായി ബാധിക്കുന്ന സൗജന്യ പദ്ധതികള്‍ പ്രഖ്യാപിക്കുന്ന സര്‍ക്കാരുകളെ വിമര്‍ശിച്ച്‌ സുപ്രീം കോടതി.

തീരുമാനങ്ങളുടെ സമയത്തെയും സാമ്പത്തിക യുക്തിയെയും ചോദ്യം ചെയ്താണ് സുപ്രീം കോടതിയുടെ പ്രതികരണം. തമിഴ്‌നാട്ടിലെ വൈദ്യുതി സബ്‌സിഡിയുമായി ബന്ധപ്പെട്ടുള്ള കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശങ്ങള്‍.

തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ക്ഷേമപദ്ധതികള്‍ പല സംസ്ഥാനങ്ങളും പെട്ടെന്ന് പ്രഖ്യാപിച്ച സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുല്‍ പഞ്ചോളി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിമര്‍ശനം. നേരിട്ടുള്ള പണ കൈമാറ്റ പദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ ആളുകള്‍ ജോലി ചെയ്യുമോ എന്നും കോടതി ചോദിച്ചു. ‘എന്ത് തരത്തിലുള്ള സംസ്‌കാരമാണ് ഇന്ത്യ മുഴുവന്‍ നമ്മള്‍ വളര്‍ത്തിയെടുക്കുന്നത്?’ രാവിലെ മുതല്‍ സൗജന്യ ഭക്ഷണം… പിന്നെ സൗജന്യ സൈക്കിള്‍… പിന്നെ സൗജന്യ വൈദ്യുതി… ഇപ്പോള്‍ നമ്മള്‍ ആളുകളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം കൈമാറുന്ന ഒരു ഘട്ടത്തിലെത്തിയിരിക്കുന്നു… ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

ഈ രീതിയില്‍ സൗജന്യങ്ങള്‍ വിതരണം ചെയ്യുന്നത് രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെ തടസപ്പെടുത്തും. വിദ്യാഭ്യാസം, അടിസ്ഥാന ജീവിത സൗകര്യങ്ങള്‍ എന്നിവ ഇല്ലാത്തവര്‍ക്ക് ഇവ നല്‍കേണ്ടത് സര്‍ക്കാരുകളുടെ കടമയാണ്. എന്നാല്‍ ഇത്തരം സൗകര്യങ്ങളുള്ളവര്‍ പോലും സൗകര്യങ്ങള്‍ക്ക് ലഭിക്കുന്നു.

വൈദ്യുതി സൗജന്യമായ ഒരു സംസ്ഥാനമുണ്ട്. വൈദ്യുതി ബില്ലുകള്‍ അടയ്ക്കാന്‍ കഴിവുള്ളവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേര്‍തിരിവില്ലാതെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് എന്ത് നയപരമായ സംസ്‌കാരമാണ് സൃഷ്ടിക്കപ്പെടുന്നത്. നിങ്ങള്‍ക്ക് എന്തെങ്കിലും സൗകര്യം വേണമെങ്കില്‍, അതിന് പണം നല്‍കണം. ഇത്തരം സൗജന്യങ്ങള്‍ നികുതി പണമാണെന്ന് മറക്കരുതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *