വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആദിവാസി നേതാവ് സി.കെ.ജാനുവിന് മത്സരിക്കാൻ സീറ്റ് നല്‍കാനാവില്ലെന്ന് യു.ഡി.എഫ്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തന്നെയാണ് ജാനുവിനെ തീരുമാനം അറിയിച്ചത്.
അടുത്തിടെ യു.ഡി.എഫില്‍ അസോസിയേറ്റ് അംഗമായ സി.കെ.ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ രണ്ട് സീറ്റില്‍ മത്സരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. വയനാട്ടിലെ മാനന്തവാടിയും കോഴിക്കോട് ബാലുശ്ശേരിയുമാണ് അവർ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രണ്ട് സീറ്റുപോയിട്ട് ജാനുവിന് മത്സരിക്കാന്‍ പോലും സീറ്റ് നല്‍കാനാവില്ലെന്നാണ് യു.ഡി.എഫ് അറിയിച്ചിരിക്കുന്നത്.
ഇതോടെ സീറ്റിനായി ഹൈക്കമാൻഡിനെ സമീപിക്കാനൊരുങ്ങുകയാണ് സി.കെ.ജാനു. മാനന്തവാടി സീറ്റില്‍ മത്സരിക്കാൻ ആവശ്യം ഉന്നയിച്ച് രാഹുല്‍ ഗാന്ധിയേയും സോണിയ ഗാന്ധിയേയും ജാനു ബന്ധപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ ഉള്‍പ്പെടെ ഉയർത്തിപ്പിടിച്ചത് ദലിത് ആദിവാസി പിന്നോക്ക വിഭാഗങ്ങളെ ചേർത്തുനിർത്തുക എന്നതാണെന്നും അതിന് വിഭിന്നമായാണ് യു.ഡി.എഫ് നേതൃത്വം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് ജനാധിപത്യ രാഷ്ട്രീയ സഭ പറയുന്നത്. ഈ രാഷ്ട്രീയം ചൂണ്ടിക്കാണിച്ചാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ജാനു സമീപിക്കുന്നത്. രണ്ട് സീറ്റെന്ന ആവശ്യത്തില്‍ നിന്ന് ഒരു സീറ്റെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ജനാധിപത്യ രാഷ്ട്രീയ സഭ.
