മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സഭ സമ്മേളിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ശബരിമല സ്വര്‍ണക്കൊള്ള വിഷയം ഉന്നയിച്ചുകൊണ്ട് മുന്നോട്ടെത്തി പിന്നാലെ യുഡിഎഫിലെ എംഎല്‍എമാരായ സി ആര് മഹേഷ്, നജീബ് കാന്തപുരം എന്നിവർ സഭാ കവാടത്തിന് മുന്നില്‍ സത്യഗ്രഹ സമരം ആരംഭിച്ചു.
സഭാ നടപടികളോട് പ്രതിപക്ഷം സഹകരിക്കുമ്പോള്‍ തന്നെയാണ്, രണ്ട് പ്രതിപക്ഷ എംഎല്‍എമാര്‍ സഭാ കവാടത്തില്‍ സമരം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന് സഭയെ അറിയിച്ചു.
സ്വര്‍ണക്കൊള്ള കേസില്‍ എസ്ഐടിയുടെ മേല്‍ മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം സമരത്തിലാണ്. ഈ സമരത്തിന്റെ ഭാഗമായിട്ടാണ് യുഡിഎഫിന്റെ രണ്ട് എംഎല്‍എമാര്‍ സഭാ കവാടത്തില്‍ സമരം നടത്തുന്നത്. ഇതോടൊപ്പം മറ്റ് പ്രതിപക്ഷ അംഗങ്ങള്‍ സഭാ നടപടികളോട് സഹകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന് അറിയിച്ചു.
പ്രതിപക്ഷത്തിന്റെ സമരത്തെ മുഖ്യമന്ത്രി പിണറായി വിജയന് വിമര്‍ശിച്ചു. ഇത് സര്‍ക്കാരിനെതിരായ സമരമല്ല, യഥാര്‍ത്ഥത്തില്‍ ഹൈക്കോടതിക്കെതിരെയുള്ള സമരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതിയാണ് എസ്ഐടിയുടെ കാര്യങ്ങള്‍ നോക്കുന്നത് അതിനാല്‍ പ്രതിപക്ഷം നടത്തുന്ന സമരം സഭാ കവാടത്തിലാണെങ്കിലും, അതു ഹൈക്കോടതിക്കെതിരെയുള്ള സമരമായിട്ടാണ് വിലയിരുത്തേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
