രാജ്യത്തിന്റെ പുരോഗതിയ്ക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ ഒന്നിച്ചുപ്രവർത്തിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു.
കേന്ദ്രവും സംസ്ഥാനവും ശത്രുക്കളല്ല, വിയോജിപ്പുകളുണ്ടാകാമെങ്കിലും രാജ്യത്തിന്റെ പുരോഗതിയ്ക്ക് സൗഹൃദത്തോടെ മുന്നോട്ട് പോകണമെന്നും ഗവർണർ വ്യക്തമാക്കി.
പല മേഖലകളിലും കേരളം രാജ്യത്ത് ഒന്നാമതാണ്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കേരളം മുന്നിലാണെന്നും, തിരഞ്ഞെടുപ്പില്‍ നൂറ് ശതമാനം പോളിങ് ഉണ്ടാകണമെന്നും ഗവർണർ ആഹ്വാനം ചെയ്തു. കേരളത്തില്‍ നിന്നും പത്മ പുരസ്കാരം ലഭിച്ചവരുടെ പേരെടുത്ത് ഗവർണർ അഭിനന്ദിച്ചു. വി. എസ് അച്യുതാനന്ദനെ പത്‌മവിഭൂഷണ്‍ നല്‍കി ആദരിച്ച സർക്കാരിന് നന്ദിയെന്നും വി.എസ് രാഷ്ട്രീയ സമൂഹിക രംഗത്ത് പാരമ്ബര്യം തീർത്തുവെന്നും ഗവർണർ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കേരളം കടക്കുകയാണ്. എല്ലാവരും സമ്മതിദാനാവകാശം ഉപയോഗിക്കണം. എന്താണ് നമുക്ക് വേണ്ടതെന്ന് നമ്മള്‍ തീരുമാനിക്കാൻ പോകുന്നു. മാസങ്ങള്‍ക്കപ്പുറം ആ തീരുമാനം ഉണ്ടാവും. നൂറു ശതമാനം പോളിങ്ങാണ് ഉണ്ടാവേണ്ടത്. ഇതില്‍ രാഷ്ട്രീയ പാർട്ടികള്‍ ശ്രദ്ധിക്കണമെന്ന് ഗവർണർ പറഞ്ഞു.
