പാലക്കാട്ടെ ആള്‍ക്കൂട്ട കൊലപാതകം: സംസ്ഥാന സര്‍ക്കാരിൻ്റെ നിസ്സംഗത ഞെട്ടിക്കുന്നതെന്ന് കെസി വേണുഗോപാല്‍ എംപി

പാലക്കാട് വാളയാറില്‍ ഛത്തീസ്ഗഢ് സ്വദേശി രാം നാരായണ്‍ ഭാഗേല്‍ എന്ന ദളിത് തൊഴിലാളിയെ ക്രൂരമായി മർദിച്ചുകൊന്ന സംഭവം ഞെട്ടിക്കുന്നതാണെന്നും ആള്‍ക്കൂട്ട കൊലപാതകം നിരന്തരം ആവർത്തിക്കപ്പെടാതിരിക്കാൻ ചെറുവിരലനക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തത് അപലപനീയമാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.

ഉത്തരേന്ത്യയിലെ ആള്‍ക്കൂട്ടക്കൊലകളെ നിരന്തരം അപലപിക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രിക്ക് സ്വന്തം മണ്ണില്‍ വീഴുന്ന ചോരയോട് അയിത്തമുണ്ടാകുന്നത് എങ്ങനെയാണ്? സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിലുണ്ടായ ഗുരുതര വീഴ്ചയില്‍ നിന്ന് കൈകഴുകിപ്പോവാൻ സർക്കാരിന് കഴിയില്ല. മുഖ്യമന്ത്രി ഇതിന് മറുപടി പറയണം. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് അടിയന്തരമായി നഷ്ടപരിഹാരം നല്‍കുകയും മൃതദേഹം വീട്ടിലെത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും സൗജന്യമായി ചെയ്തുകൊടുക്കണമെന്നും ആള്‍ക്കൂട്ട കൊലപാതകത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിൻറെ നിസ്സംഗതയും അലസതയും കൊണ്ട് നഷ്ടമായത് മറ്റൊരു മനുഷ്യ ജീവനാണ്.ഏഴ് വർഷങ്ങള്‍ക്ക് മുൻപ് മധു എന്ന ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. അത് ഇന്നും ഓർമ്മയില്‍ മായാതെ നില്‍ക്കുമ്ബോഴാണ് വീണ്ടും ദാരുണമായ ആള്‍ക്കൂട്ട കൊലപാതകം. സമത്വത്തിനും സാഹോദര്യത്തിനും പേരുകേട്ട പ്രബുദ്ധ കേരളം നിരന്തരമായ ആള്‍ക്കൂട്ട വിചാരണകള്‍ക്ക് വേദിയാകുന്നത്, അംഗീകരിക്കാൻ കഴിയാഞ്ഞതും ആവർത്തിക്കാനും പാടില്ലാത്തതുമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *