വികസന പ്രവര്‍ത്തനങ്ങളില്‍ സുസ്ഥിരമായ മാതൃകകള്‍ ആവശ്യമാണ്: മുഖ്യമന്ത്രി പിണറായി വിജയൻ

വികസന പ്രവർത്തനങ്ങളില്‍, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുമ്ബോള്‍ നമുക്ക് സുസ്ഥിരമായ മാതൃകകള്‍ ഏറെ ആവശ്യമാണെന്നും വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് നിർമിച്ച പച്ചത്തുരുത്തുകളില്‍ മികച്ചവയ്ക്കുള്ള പുരസ്‌കാരങ്ങളുടെ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പരിസ്ഥിതി സംരക്ഷണ രംഗത്ത് കൂടുതല്‍ മികവുറ്റ പ്രവർത്തനങ്ങള്‍ ഏറ്റെടുക്കാൻ പുരസ്‌കാരങ്ങള്‍ പ്രചോദനമായി മാറട്ടെയെന്നും പുരസ്‌കാര ജേതാക്കളുടെ പ്രവർത്തനങ്ങള്‍ മറ്റുള്ളവർക്ക് മാതൃകയായിത്തീരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് ലോക ഓസോണ്‍ ദിനമാണ്. ഓസോണ്‍ പാളിയെ സംരക്ഷിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്ന ഒന്നാണ് ഹരിതാവരണ വർദ്ധനവ്. അതിനുതകുന്ന ഒരു പദ്ധതിയാണ് ‘പച്ചത്തുരുത്ത്’. ഈ പച്ചത്തുരുത്ത് പുരസ്‌കാരങ്ങള്‍ ലോക ഓസോണ്‍ ദിനത്തില്‍ തന്നെ വിതരണം ചെയ്യുന്നതില്‍ തികഞ്ഞ ഔചിത്യ ഭംഗിയുണ്ട്. സവിശേഷമായ ഭൂപ്രകൃതിയുള്ള നാടാണ് കേരളം. ഒരു വശത്ത് പശ്ചിമഘട്ടം, മറുവശത്ത് വിശാലമായ തീരദേശം, അതാണ് നമ്മുടെ ഭൂ പ്രകൃതി. അത് നമ്മുടെ സാമൂഹിക സാമ്ബത്തിക മുന്നേറ്റങ്ങളില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണം ലക്ഷ്യം വച്ചുകൊണ്ടാണ് നമ്മള്‍ നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന് രൂപം നല്‍കിയത്. കഴിഞ്ഞ ഒരു പതിറ്റാണ്ടോളം രാജ്യത്തിനാകെ മാതൃകയാകുന്ന പല പ്രവർത്തനങ്ങളും ഏറ്റെടുക്കാൻ ഹരിത കേരളം മിഷന് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പുഴകളും നീർച്ചാലുകളും വീണ്ടെടുക്കാൻ ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന ‘ഇനി ഞാനൊഴുകട്ടെ’ എന്ന ജനകീയ ക്യാമ്ബയിൻ ഇതിനകംതന്നെ പ്രകടമായ ഗുണഫലങ്ങളാണ് സൃഷ്ടിച്ചത്.

രണ്ടുഘട്ടങ്ങളിലായി ആവർത്തിച്ചു വൃത്തിയാക്കിയ ഇടങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് 92,429 കി.മീ. ദൂരം നീർച്ചാലുകള്‍ ശുചീകരിച്ച്‌, സുഗമമായ നീരൊഴുക്ക് പുനഃസ്ഥാപിച്ചു. 412 കി.മീ. നീളത്തില്‍ പുഴകള്‍ ശുചീകരിച്ചു. 29,254 കുളങ്ങള്‍ പുനരുജ്ജീവിപ്പിച്ചു. 24,645 കുളങ്ങള്‍ നിർമ്മിച്ചു. 737 സ്ഥിരം തടയണകളും 76,123 താല്‍ക്കാലിക തടയണകളും നിർമ്മിച്ചു. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ലഘൂകരിക്കാനായി പശ്ചിമഘട്ട പ്രദേശങ്ങളില്‍ നീർച്ചാല്‍ മാപ്പിംഗ് നടത്തി നീരൊഴുക്ക് വീണ്ടെടുക്കുന്ന ‘സുരക്ഷിതമാക്കാം പശ്ചിമഘട്ടം’ ക്യാമ്ബയിൻ പ്രവർത്തനങ്ങളും പ്രത്യേക പരാമർശമർഹിക്കുന്നു. അതോടൊപ്പമാണ് മാലിന്യമുക്ത നവകേരളം ക്യാമ്ബയിനിന്റെ ഭാഗമായി ഹരിത കേരളം മിഷൻ നടത്തുന്ന മറ്റു പ്രവർത്തനങ്ങളും ശ്രദ്ധേയമാകുന്നത്.

അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ അളവ് ക്രമാതീതമായി വർദ്ധിക്കുകയാണ്. ഇതുമൂലം അന്തരീക്ഷ താപനിലയില്‍ വലിയ തോതിലുള്ള വർദ്ധനവ് ഉണ്ടാവുകയും കാലാവസ്ഥാ വ്യതിയാനത്തിന് അതു കാരണമായിത്തീരുകയും ചെയ്യുന്നു. കാലാവസ്ഥാ മാറ്റം ഗുരുതരമായ പ്രതിസന്ധിയായി വളരുകയാണ്. കേരളവും അതിന്റെ ദൂഷ്യവശങ്ങള്‍ അനുഭവിക്കുന്നുണ്ട്. അവയെ ചെറുക്കാനാകട്ടെ ആഗോളതലത്തില്‍ തന്നെ കൂട്ടായ ഇടപെടലുകള്‍ ഉണ്ടാകേണ്ടതുണ്ട്. അതിനാവശ്യമായ അത്തരം വേദികളില്‍ കൂട്ടായ തീരുമാനങ്ങള്‍ ഉണ്ടാകുന്നില്ലായെന്നതും ഗൗരവത്തോടെ കാണണം. എന്നാല്‍, മറ്റുള്ളവർക്കുവേണ്ടി കാത്തുനില്‍ക്കാതെ പ്രകൃതിയെ മുന്നില്‍ കണ്ടുകൊണ്ടുള്ള ഇടപെടലുകളുമായി മുന്നോട്ടു പോവുകയാണ് സംസ്ഥാന സർക്കാരെന്നു മുഖ്യമന്ത്രി പറഞ്ഞു.

അതിന്റെ ഭാഗമായാണ് ഹരിതകേരളം മിഷനിലൂടെ പച്ചത്തുരുത്ത് പദ്ധതി നടപ്പാക്കുന്നത്. തരിശുഭൂമിയില്‍ പച്ചപ്പ് ഒരുക്കാനുള്ള നൂതന ആശയമാണ് പച്ചത്തുരുത്ത് പദ്ധതി. പൊതുസ്ഥലങ്ങള്‍ ഉള്‍പ്പെടെ തരിശായും ഉപയോഗിക്കാതെയും കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകള്‍ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനും ഹരിതഗൃഹ വാതകങ്ങളുടെ സാന്നിധ്യം കൊണ്ടുണ്ടാകുന്ന ആഗോളതാപനത്തെ ചെറുക്കുന്നതിനുമുള്ള പ്രായോഗിക ഇടപെടലിന്റെ ഫലമാണു പച്ചത്തുരുത്തുകള്‍.

2019 ലെ ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 നാണ് സർക്കാർ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമിട്ടത്. അന്ന് തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് ഗ്രാമപഞ്ചായത്തില്‍ വേങ്ങോട് നിന്നുമാരംഭിച്ച പച്ചത്തുരുത്ത് പദ്ധതി പ്രവർത്തനം ഇന്ന് സംസ്ഥാനത്താകെ 1,272.89 ഏക്കറിലായി വ്യാപിച്ചിരിക്കുകയാണ്. അത്തരത്തില്‍ 4,030 പച്ചത്തുരുത്തുകളാണ് ഉള്ളത്.

പ്രാദേശിക ജൈവവൈവിധ്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് സംസ്ഥാനത്തെ പച്ചത്തുരുത്തുകള്‍ നിലനില്‍ക്കുന്നത്. ഇതില്‍ കണ്ടല്‍ തുരുത്തുകള്‍, മുളന്തുരുത്തുകള്‍, ഔഷധസസ്യ തുരുത്തുകള്‍, അങ്ങനെ വ്യത്യസ്ത തരം പച്ചത്തുരുത്തുകള്‍ ഉണ്ട്. കേരളത്തില്‍ സ്വാഭാവികമായുള്ള കാവുകളുടെ സംരക്ഷണവും ഇതില്‍ ഉള്‍പ്പെടുന്നു.

ഒരു പദ്ധതി പ്രഖ്യാപിച്ചാല്‍ അത് പൂർത്തീകരണത്തിലേക്ക് എത്തിക്കണം എന്ന ഭരണ സംസ്‌കാരം ദൃഢമാക്കുകയാണ് കഴിഞ്ഞ 9 വർഷത്തെ പ്രവർത്തനങ്ങളിലൂടെ സംസ്ഥാന സർക്കാർ ചെയ്തത്. അതിന്റെ പ്രതിഫലനം ഈ പച്ചത്തുരുത്ത് പദ്ധതിയിലും കാണാം. ഒരു വൃക്ഷത്തൈ നട്ട് മടങ്ങുകയല്ല നാം ചെയ്തത്. കൂട്ടത്തോടെ തൈകള്‍ നട്ട് പരിപാലിച്ചതിന്റെ തുടർച്ചയാണ് ഇന്ന് നിലനില്‍ക്കുന്ന പച്ചത്തുരുത്തുകള്‍. ഇതോടൊപ്പം ഒരുകോടി വൃക്ഷത്തൈകള്‍ നട്ട് വളർത്താൻ ലക്ഷ്യമിട്ടുള്ള ‘ഒരു തൈ നടാം’ ജനകീയ വൃക്ഷവല്‍ക്കരണ പ്രവർത്തനവും പുരോഗമിക്കുകയാണ്. ഈ ക്യാമ്ബയിനിന്റെ ഫലമായി 60 ലക്ഷം തൈകള്‍ ഇതിനകം നട്ടു കഴിഞ്ഞു. ആശാവഹമായ പുരോഗതിയാണ് ഇക്കാര്യത്തിലും കൈവരിച്ചത്.

പ്രകൃതി പുനഃസ്ഥാപനം ലക്ഷ്യമിട്ട് ഒട്ടനവധി കാര്യങ്ങള്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്നുവരികയാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ‘നെറ്റ് സീറോ കാർബണ്‍ കേരളം ജനങ്ങളിലൂടെ’ എന്ന ക്യാമ്ബയിൻ. രാജ്യം 2070 ല്‍ നെറ്റ് സീറോ കാർബണ്‍ അവസ്ഥ ലക്ഷ്യമിടുമ്ബോള്‍ കേരളം അത് 2050 ല്‍ തന്നെ കൈവരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശുചിത്വം, മാലിന്യസംസ്‌കരണം, ജലസുരക്ഷ, ജലസംരക്ഷണം തുടങ്ങിയ മേഖലകളിലും ഹരിതകേരളം മിഷനിലൂടെ വൻമാറ്റങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. എല്ലാ പ്രവർത്തനങ്ങളിലും ജനകീയപങ്കാളിത്തം ഉറപ്പാക്കാനായതിലൂടെ പദ്ധതികള്‍ തങ്ങളുടേതു കൂടിയാണെന്ന ബോധ്യം ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞു. നമ്മുടെ ജൈവവൈവിധ്യം സംരക്ഷിച്ച്‌ നിലനിർത്തിപ്പോരേണ്ട ബാധ്യത നമുക്കുണ്ടെന്ന ബോധ്യം സൃഷ്ടിക്കാൻ സാധിച്ചു. അത് ഇനിയും കൂടുതല്‍ ബലപ്പെടുത്താൻ കഴിയണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷനായിരുന്ന ചടങ്ങില്‍ എ എ റഹിം എം.പി., ആന്റണി രാജു എം.എല്‍.എ., പദ്ധതി നിർവഹണ വിലയിരുത്തല്‍ നിരീക്ഷണ വകുപ്പ് സെക്രട്ടറി എസ് ഹരികിഷോർ, നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ടി. എൻ. സീമ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ ജിജു പി അലക്‌സ്, സംസ്ഥാന പുരസ്‌കാര നിർണ്ണയ സമിതി ചെയർപേഴ്‌സൻ പ്രൊഫ ഇ കുഞ്ഞികൃഷ്ണൻ, അഡിഷണല്‍ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്‌ററ് ഡോ ജെ ജസ്റ്റിൻമോഹൻ, കില ഡയറക്ടർ ജനറല്‍ നിസാമുദ്ദിൻ, ജൈവവൈവിധ്യ ബോർഡ് ചെയർപേഴ്സണ്‍ എൻ അനില്‍കുമാർ, എം.ജി.എൻ.ആർ.ഇ.ജി.എസ് മിഷൻ ഡയറക്ടർ രഞ്ജിത് ഡി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *