ഒമ്ബതാം ക്ലാസ് വിദ്യാർഥിയുടെ നഗ്നദൃശ്യങ്ങളടങ്ങിയ വിഡിയോ പ്രചരിപ്പിച്ചെന്ന് പരാതി. കോട്ടയം പാലാ സെന്റ് തോമസ് സ്കൂളില്‍ സഹപാഠികള്‍ വിദ്യാര്‍ഥിയുടെ വസ്ത്രം ഊരി മാറ്റുകയും അത് വിഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.
സംഭവത്തില്‍ വിദ്യാർഥിയുടെ അച്ഛൻ പാലാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷം നടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ഥിയെ ബലമായി പിടിച്ചുവെച്ചശേഷം വസ്ത്രങ്ങള്‍ ഊരി മാറ്റുകയായിരുന്നു. എതിര്‍ക്കാൻ ശ്രമിച്ചെങ്കിലും നിലത്തുവീണ വിദ്യാര്‍ഥിയെ സഹപാഠികളായ രണ്ടു പേര്‍ ചേര്‍ന്ന് പിടിച്ചുവെച്ച് ഉപദ്രവിക്കുകയും വിഡിയോ ചിത്രീകരിക്കുകയുമായിരുന്നു.
പലതവണ സഹപാഠികള്‍ മാനസികമായി പീഡിപ്പിക്കുകയും വിഡിയോ ഇൻസ്റ്റാഗ്രാമില്‍ പ്രചരിപ്പിക്കുകയും ചെയ്തെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. ഇത് സംബന്ധിച്ച് അധ്യാപകരോട് ചോദിക്കുമ്ബോള്‍ അവർക്ക് അറിയില്ലെന്നാണ് മറുപടി ലഭിച്ചതെന്നും സംഭവത്തില്‍ നടപടിയെടുക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു.
സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണ ജോർജ് റിപ്പോർട്ട് തേടി. വനിത ശിശു വികസന വകുപ്പ് ഡയറക്ടറോടാണ് വിശദീകരണം തേടിയത്.