ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിന്റെ പണം തട്ടിയ മഹിളാ കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും ഒളിവില്‍

ആലുവയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ പിതാവില്‍ നിന്ന് പണം തട്ടിയ പ്രതിക്കായി പൊലീസ് അന്വേഷണം തുടരുന്നു.

ഒളിവില്‍ പോയ മഹിളാ കോണ്‍ഗ്രസ് ജില്ലാ നേതാവ് ഹസീനയുടെ ഭര്‍ത്താവ് മുനീറിനായാണ് പൊലീസ് അന്വേഷണം. തട്ടിപ്പില്‍ പങ്കുണ്ടെന്ന് ആരോപണം നേരിടുന്ന ഹസീനയും ഒളിവിലാണ്.

കഴിഞ്ഞ ശനിയാഴ്ച്ച കേസുമായി ബന്ധപ്പെട്ട് ഹസീനയുടെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും ഇരുവരേയും കണ്ടെത്താനായില്ല. ഇരുവരും എത്താന്‍ സാധ്യതയുള്ള ഇടങ്ങളില്‍ പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.

ചൂര്‍ണിക്കര കമ്ബനിപ്പടി തായിക്കാട്ടുക്കര കോട്ടക്കല്‍ വീട്ടില്‍ മുനീര്‍ (50) നെതിരെയാണ് പൊലീസ് കേസെടുത്തത്. അഞ്ചു വയസുകാരിയുടെ കുടുംബത്തെ വഞ്ചിച്ച്‌ പണം തട്ടിയെന്നാണ് മുനീറിനെതിരായ പരാതി. മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന അഡ്വ. ഹസീനയുടെ ഭര്‍ത്താവാണ് ഇയാള്‍. പരാതിയെ തുടര്‍ന്ന് ഹസീനയെ ജില്ലാ കമ്മിറ്റി സസ്പെൻഡ് ചെയ്തിരുന്നു.

കുട്ടി കൊല്ലപ്പെട്ട് ആദ്യ ദിവസങ്ങളില്‍ കുടുംബത്തെ സഹായിക്കാൻ ഒപ്പം കൂടിയാണ് മുനീര്‍ എന്നയാള്‍ പണം തട്ടിയത്. എടിഎം ഉപയോഗിക്കാൻ അറിയാത്ത കുട്ടിയുടെ അച്ഛനെ കബളിപ്പിച്ചായിരുന്നു തട്ടിപ്പ്. ഓഗസ്റ്റ് അഞ്ച് മുതല്‍ പത്ത് വരെ ഇരുപതിനായിരം രൂപ വീതം അക്കൗണ്ടില്‍ നിന്ന് പിൻവലിച്ചു. സംഭവം തട്ടിപ്പ് ആണെന്ന് മനസിലായതോടെ കുടുംബം പണം തിരികെ ആവശ്യപ്പെട്ടു. ഇതോടെ 70000 രൂപ ആലുവ എംഎല്‍എ അൻവര്‍ സാദത്ത് ഇടപെട്ട് തിരികെ നല്‍കി. ബാക്കി 50000 നവംബറില്‍ തിരികെ നല്‍കാമെന്നാണ് മുനീര്‍ രേഖാമൂലം എഴുതി നല്‍കിയത്. പറഞ്ഞ തീയതി കഴിഞ്ഞിട്ടും പണം തിരികെ നല്‍കാത്തതോടെയാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്.

വാര്‍ത്ത പുറത്തായതിനു പിന്നാലെ, സംഭവം കളവാണെന്ന് പറയാൻ കുട്ടിയുടെ അച്ഛനെ മുനീര്‍ നിര്‍ബന്ധിക്കുന്ന ഓഡിയോ സംഭാഷണം പുറത്തു വന്നിരുന്നു. പണം തിരിച്ചു കിട്ടാതെ പരാതിയില്‍ നിന്ന് പിൻമാറില്ലെന്ന് കുടുംബം ഉറച്ച്‌ നിന്നതോടെയാണ് മുനീര്‍ തുക നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *