ആറ്റുകാല്‍ പൊങ്കാല മഹോത്സവം അതീവ ഭംഗിയായി പൂർത്തിയാക്കുന്നതില്‍ സംസ്ഥാന സർക്കാർ ഏജൻസികള്‍ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി വി.
ശിവൻകുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നേതൃത്വത്തില്‍ കൃത്യമായ ആസൂത്രണമാണ് നടത്തിയത്. തിരുവനന്തപുരം സബ് കളക്ടറെ പ്രത്യേക കോർഡിനേറ്ററായി ചുമതലപ്പെടുത്തിയും നഗരത്തിലെ 28 വാർഡുകളെ ഉത്സവ മേഖലയായി പ്രഖ്യാപിച്ചും സർക്കാർ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. പൊങ്കാല നടത്തിപ്പ് ട്രസ്റ്റിന്റെ ചുമതലയാണെങ്കിലും വിശ്വാസികള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് മന്ത്രി വ്യക്തമാക്കി.
ഭക്തിനിർഭരമായ ഉത്സവത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ചില നിഷിപ്ത താല്‍പ്പര്യക്കാരുടെ നീക്കം ഒരിക്കലും അനുവദിക്കില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നല്കി. സർക്കാരിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടന്ന ഹേറ്റ് ക്യാമ്പയിനുകള്‍ നിർഭാഗ്യകരമാണ്. പൊങ്കാല നടത്തിപ്പില്‍ വീഴ്ചയുണ്ടെന്ന് വരുത്തിത്തീർക്കാൻ സംഘപരിവാർ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ ആത്മഹത്യാപരമാണ്. ഈ സർക്കാർ എപ്പോഴും വിശ്വാസികള്‍ക്കൊപ്പമാണെന്നും എന്നാല്‍ വിശ്വാസത്തെ കച്ചവടം ചെയ്യുന്നവർക്കൊപ്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊങ്കാലയ്ക്ക് ശേഷമുള്ള ഇഷ്ടികകള്‍ പാവപ്പെട്ടവരുടെ വീട് നിർമ്മാണത്തിന് ഉപയോഗിക്കാനുള്ള നഗരസഭയുടെ നീക്കത്തെ പരിഹസിച്ചവർ ഇപ്പോള്‍ അതിനെ പിന്തുണയ്ക്കുന്നത് സ്വാഗതാർഹമാണെന്നും മന്ത്രി പറഞ്ഞു.
പൊങ്കാല തകർക്കാൻ സർക്കാർ ശ്രമിക്കുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ചില കേന്ദ്രങ്ങളുടെ സ്ഥിരമായ ശൈലിയാണെന്ന് മന്ത്രി വിമർശിച്ചു. ഓരോ വിശ്വാസിയുടെയും വിശ്വാസം കാത്തുസൂക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇത്തരം നുണപ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് പൊങ്കാല വൻ വിജയമാക്കാൻ സഹകരിച്ച ഭക്തജനങ്ങള്‍ക്കും ഉദ്യോഗസ്ഥർക്കും സന്നദ്ധപ്രവർത്തകർക്കും മന്ത്രി നന്ദി അറിയിച്ചു. സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉത്സവങ്ങളെ ഉപയോഗിക്കുന്നത് നാടിന്റെ ഐക്യത്തിന് ഗുണകരമല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
