എസ്‌എസ് എല്‍സി പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ മാർക്ക് മറച്ചുപിടിച്ചുകൊണ്ടാവും ഇക്കുറിയും ഫലപ്രഖ്യാപനം. 2026 മാർച്ചില്‍ നടത്തുന്ന പരീക്ഷയുടെ വിജ്ഞാപനം പുറത്തുവന്നപ്പോഴാണ് മാർക്ക് എത്രയെന്ന് വിദ്യാർഥികള്‍ അറിയേണ്ടതില്ലെന്ന നിലപാട് തുടരുമെന്ന് വ്യക്തമായത്.
കഴിഞ്ഞവർഷങ്ങളില്‍ ഒട്ടേറെ കുട്ടികള്‍ക്ക് ദുരനുഭവമുണ്ടായിട്ടും വിമർശനമുയർന്നിട്ടും അതേരീതി തുടരുകയാണ് സർക്കാർ. 2026 മാർച്ച് അഞ്ചിനുതുടങ്ങി 30-ന് അവസാനിക്കും വിധമാണ് ഇക്കുറി എസ്‌എസ്‌എല്‍സി പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. ഫലപ്രഖ്യാപനത്തോടൊപ്പം ഗ്രേഡ് മാത്രമേ വെളിപ്പെടുത്തൂ. അതിന്റെ അടിസ്ഥാനത്തിലായിരിക്കും ഹയർസെക്കൻഡറി ഉള്‍പ്പെടെയുള്ള തുടർകോഴ്സുകളുടെ പ്രവേശനം.
ഒരേ ഗ്രേഡില്‍ ഒട്ടേറെ കുട്ടികളെത്തുന്നതുകൊണ്ടുണ്ടാവുന്ന പ്രയാസം കഴിഞ്ഞവർഷങ്ങളില്‍ വിശദമായി ചർച്ച ചെയ്യപ്പെട്ടിരുന്നെങ്കിലും മാർക്ക് അറിയിക്കില്ലെന്ന നിലപാട് മാറ്റാൻ വിദ്യാഭ്യാസവകുപ്പ് തയ്യാറായിട്ടില്ല. ഫലപ്രഖ്യാപനം കഴിഞ്ഞ് മൂന്നുമാസത്തിനകം പരീക്ഷാർഥികള്‍ക്ക് ഒരുകാരണവശാലും സ്കോർ (മാർക്ക്) വിവരം നല്‍കില്ലെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
എന്നാല്‍, ഉപരിപഠനത്തിനുപോകുന്നവർക്ക് പ്രവേശനത്തിനായി സ്കോർ ആവശ്യമുണ്ടെങ്കില്‍ 100 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം പരീക്ഷാസെക്രട്ടറിക്ക് അപേക്ഷ നല്‍കിയാല്‍ സ്ഥാപനമേധാവിയെ രഹസ്യമായി സ്കോർ വിവരം അറിയിക്കും. ഫലം പ്രഖ്യാപിച്ച് മൂന്നുമാസത്തിനുശേഷം 500 രൂപ നല്‍കിയാല്‍ പരീക്ഷയെഴുതിയവർക്ക് മാർക്ക് അറിയാം.
പരീക്ഷയെഴുതി രണ്ടുവർഷം കഴിഞ്ഞവർക്ക് 200 രൂപ നല്‍കിയാലാണ് മാർക്ക് അറിയാനാവുക. മാർക്കിന് വിലനല്‍കാത്ത ഈ സമീപനം കാരണം പ്ലസ് വണ്‍ പ്രവേശനത്തിലുണ്ടാവുന്ന ആശയക്കുഴപ്പം വെളിപ്പെട്ട ശേഷവും മാർക്ക് അറിയിക്കില്ലെന്ന നിലപാട് തുടരുകയാണ് സർക്കാർ.
