കേരള ബാങ്ക് രൂപീകരണലക്ഷ്യം നേടുന്നു : മന്ത്രി വി എൻ വാസവൻ

സംസ്ഥാനത്തിന്റെ സമഗ്ര വികസന ലക്ഷ്യവുമായി തുടങ്ങിയ കേരള ബാങ്ക് രൂപീകരണലക്ഷ്യം നേടുന്നതായി സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

2025 നവംബറില്‍ അഞ്ച് വർഷം പൂർത്തിയാക്കുമ്ബോള്‍ കേരള ബാങ്ക് മികച്ച ബിസിനസ്സ് വളർച്ച കൈവരിച്ചു. 2019-20 സാമ്ബത്തിക വർഷത്തിലെ 1.01 ലക്ഷം കോടി രൂപ ബിസിനസ്സ് നിലവില്‍ 1.24 ലക്ഷം കോടിയായി ഉയർന്നു. 2024 സെപ്തംബർ മുതല്‍ 2025 സെപ്റ്റംബർ വരെയുള്ള കാലയളവില്‍ മാത്രം 7900 കോടി രൂപയുടെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2020 മാർച്ചില്‍ 61037 കോടി രൂപയായിരുന്ന നിക്ഷേപം 71877 കോടി രൂപയായി വർദ്ധിച്ചു. പ്രമുഖ വാണിജ്യ ബാങ്കുകള്‍ക്ക് മാത്രം അവകാശപ്പെടാവുന്ന 50000 കോടി രൂപ വായ്പാ ബാക്കിനില്‍പ്പ് എന്ന ചരിത്ര നേട്ടം കേരള ബാങ്ക് പിന്നിട്ടു കഴിഞ്ഞു. 52000 കോടി രൂപ വായ്പാ ബാക്കിനില്‍പ്പോടെ കേരള ബാങ്ക് സംസ്ഥാനത്തിന്റെ സാമ്ബത്തിക കരുത്തായി മാറിയതായി മന്ത്രി പറഞ്ഞു.

പ്രവാസി വായ്പ്പകള്‍, കാർഷിക വായ്പ്പകള്‍, സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭ വായ്പ്പകള്‍, വനിതാ വായ്പ്പകള്‍, ഉള്‍പ്പെടെ അൻപതിലധികം വായ്പാ പദ്ധതികള്‍ കേരള ബാങ്കിലുണ്ട്. ആകെ വായ്പയുടെ 27% ല്‍ അധികം തുക കാർഷിക മേഖലയ്ക്ക് അനുവദിക്കുന്നു. 2025 മാർച്ചിലെ കണക്ക് പ്രകാരം കാർഷിക വായ്പാ ബാക്കിനില്‍പ്പ് 13129 കോടി രൂപയാണ്. സാധാരണ ഉപഭോക്താക്കള്‍ക്ക് മിതമായ പലിശയില്‍ അടിയന്തര വായ്പ ലഭ്യമാക്കാൻ ആരംഭിച്ച 100 ഗോള്‍ഡണ്‍ ഡേയ്‌സ് ക്യാമ്ബയിൻ വഴി 93 ദിവസങ്ങളില്‍ 2374 കോടി രൂപയുടെ വായ്പ അനുവദിച്ചു. 109376 പുതിയ ഗോള്‍ഡ് ലോണ്‍ അക്കൗണ്ടുകളിലൂടെയാണ് ഈ നേട്ടം ബാങ്ക് സ്വന്തമാക്കിയത്. റിസ്‌ക് വെയിറ്റേജ് കുറഞ്ഞ 1 ലക്ഷം രൂപ വരെയുള്ള സ്വർണ്ണപ്പണയ വായ്പയില്‍ മാത്രം ഈ കാലയളവില്‍ 343 കോടി രൂപയുടെ വർദ്ധനവ് ഉണ്ടായതായി മന്ത്രി പറഞ്ഞു.

നൂതനമായ ഐ.ടി. സംവിധാനങ്ങള്‍ ഒരുക്കുന്നതിലേയ്ക്കായി സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച്‌ കേരള ബാങ്കിന്റെ നേതൃത്വത്തില്‍ ഒരു സ്റ്റാർട്ടപ്പ് ഇന്നോവേഷൻ ഹബ്ബ് എറണാകുളം കേന്ദ്രമായി സ്ഥാപിക്കുന്നതിനുള്ള ധാരണായായി. ഇതിലൂടെ ഐ.ടി. സേവനങ്ങള്‍ ഏറ്റവും ചിലവു കുറഞ്ഞ നിരക്കില്‍ കേരള ബാങ്കിനും സഹകരണ സ്ഥാപനങ്ങള്‍ക്കും ഇതര സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.

പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിലൂടെ ഗ്രാമങ്ങളിലെ സാധാരണക്കാരായ കർഷകർക്കും തൊഴിലാളികള്‍ക്കും മെച്ചപ്പെട്ട തൊഴിലും ജീവിതവും ഉറപ്പാക്കാനുള്ള പരിശ്രമത്തിലൂടെ ബാങ്കിംഗ് രംഗത്തെ ജനകീയ മുഖമായി മാറുകയാണ് കേരളാ ബാങ്ക്. ഗ്രാമീണ സഹകരണ മേഖലയുടെ ശക്തികരണത്തിനായി ഒരുമിച്ചുയരാം എന്ന പേരില്‍ ത്രിദിന ശില്‍പശാലകളും PACS as MSC / AIF പദ്ധതിയിലൂടെ 467.04 കോടി രൂപയുടെ വായ്പയും അനുവദിച്ചു. കേരള ബാങ്ക് വയനാട് ദുരന്തബാധിതരുടെ 3.86 കോടി രൂപയുടെ വായ്പ എഴുതിത്തള്ളുകയും ജീവനക്കാർ സമാഹരിച്ച 5.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നല്‍കുകയും ചെയ്തു. ദുരന്തബാധിതർക്കായുള്ള സഹായങ്ങള്‍, ടി.ബി. രോഗികള്‍ക്ക് സാമ്ബിള്‍ പരിശോധനാ ധനസഹായം, വായ്പാ കുടിശ്ശിക തീർപ്പുകള്‍ എന്നിവയിലൂടെ സാമൂഹിക ഉത്തരവാദിത്തത്തിലും കേരള ബാങ്ക് മുന്നിലാണ്. പ്രവർത്തന മികവിനുള്ള NAFSCOB അവാർഡ് തുടർച്ചയായി നാല് വർഷം കേരളാ ബാങ്കിന് ലഭിച്ചതായും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *