സംശയരോഗം മൂലം ഭാര്യയെ നിരന്തരം ബുദ്ധിമുട്ടിക്കുന്നത് വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് ഹൈകോടതി. സ്നേഹം, വിശ്വാസം, പരസ്പരധാരണ എന്നിവയില്‍ അധിഷ്ഠിതമായ വിവാഹത്തിന്റെ അടിത്തറയെത്തന്നെ വിഷലിപ്തമാക്കുന്നതാണ് നിരന്തരമായ സംശയവും അവിശ്വാസവും.
ഇത് വിവാഹജീവിതത്തെ നരകതുല്യമാക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് അഭിപ്രായപ്പെട്ടു.
സംശയരോഗിയായ ഭർത്താവ് നിർബന്ധിച്ച് ജോലി രാജിവെപ്പിക്കുകയും നീക്കങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യുന്നതിനാല്‍ വിവാഹമോചനം തേടി യുവതി നല്കിയ ഹരജി അനുവദിച്ച ഉത്തരവിലാണ് നിരീക്ഷണം. ആരോപണങ്ങള്‍ അതിശയോക്തിപരമാണെന്നും യുവതിയുടെ മാതാപിതാക്കളുടെ പ്രേരണയാണ് പിന്നിലെന്നുമുള്ള ഭർത്താവിന്റെ വാദം കോടതി തള്ളി.
