പിഎം ശ്രീയില്‍ അനുനയത്തിന് വി.ശിവൻകുട്ടി; സിപിഐ നേതാക്കളെ കാണും

പിഎം ശ്രീയില്‍ അനുനയത്തിന് മന്ത്രി വി. ശിവൻകുട്ടി. എംഎൻ സ്മാരകത്തിലെത്തി സിപിഐ നേതാക്കളെ കാണും.

ബിനോയ് വിശ്വത്തെയും ജി.ആർ അനിലിനെയും സിപിഐ ഓഫീസിലെത്തി വിദ്യാഭ്യാസ മന്ത്രി കാണും.

അതേസമയം പിഎം ശ്രീയില്‍എന്താണ് ഒപ്പിടാൻ ഉള്ള കാരണം എന്ന് ശിവൻകുട്ടി വിശദീകരിക്കണമെന്ന് മന്ത്രി. ജി ആർ അനില്‍ പറഞ്ഞു. വിശദീകരണം തൃപ്തി ആകുമോ എന്ന് ഇപ്പോള്‍ പറയാൻ കഴിയില്ല.മന്ത്രിസഭയെ ഒഴിവാക്കി മന്ത്രിസഭ അറിയാതെ എന്തിന് ഒപ്പുവെച്ചുവെന്നും തൃപ്തിയാകുന്ന വിഷയം അല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി. പി എം ശ്രീയില്‍ സിപിഐയുടെ ആവശ്യം പരിഗണിച്ചേ മതിയാകൂ എന്ന് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. രണ്ടുതവണ മന്ത്രിസഭയില്‍ ചർച്ച ചെയ്തപ്പോഴും അതൃപ്തി അറിയിച്ചിരുന്നു. 27ന് നടക്കുന്ന സിപിഐ എക്സിക്യൂട്ടീവ് യോഗത്തിനുശേഷം സംസ്ഥാന സെക്രട്ടറി തീരുമാനം പറയും. യുഡിഎഫിലേക്ക് പോകേണ്ട യാതൊരു സാഹചര്യവും സിപിഐക്ക് ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

പിഎം ശ്രീയില്‍ നിന്ന് പിന്മാറുക എന്നതല്ലാതെ രാഷ്ട്രീയപരമായി സർക്കാരിന് മറ്റൊരു വഴിയില്ലെന്ന് സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം പ്രകാശ് ബാബു പറഞ്ഞു. പിഎം ശ്രീ ധാരണപത്രം റദ്ദാക്കണം എന്നത് സിപിഐയുടെ രാഷ്ട്രീയ ആവശ്യമാണ്. പിഎം ശ്രീ ഒപ്പിടുന്നതില്‍ തെറ്റില്ല എന്ന എസ്‌എഫ്‌ഐ നിലപാട് അത്ഭുതകരമെന്നും പ്രകാശ് ബാബു പറഞ്ഞു.

എല്‍ഡിഎഫില്‍ തീരുമാനം എടുക്കുന്നത് പൊതു ചർച്ചകളിലൂടെ യാണെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ചർച്ചകള്‍ക്ക് മുഖം തിരിക്കുന്ന നിലപാടല്ല മുന്നണിക്കുള്ളത്. പിഎം ശ്രീ പദ്ധതി സംബന്ധിച്ച പ്രശ്നങ്ങള്‍ മുന്നണിയില്‍ രമ്യമായി പരിഹരിക്കും . നയപരമായ കാര്യങ്ങള്‍ തീരുമാനിക്കിമ്ബോള്‍ കുറച്ചു കൂടെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിഎം ശ്രീയില്‍ എല്‍ഡിഎഫില്‍ ചർച്ചകള്‍ നടക്കേണ്ടതാണെന്നും പ്രശ്നം പരിഹരിക്കുമെന്നും കെ.കെ ശൈലജ വ്യക്തമാക്കി. സിപിഎം -സിപിഐ തർക്കം എന്ന നിലയിലല്ല കാണേണ്ടത്. കേന്ദ്ര സർക്കാർ നികുതി വിഹിതം നല്‍കേണ്ടത് ഔദാര്യമല്ലെന്നും ശൈലജ പറഞ്ഞു. സംസ്ഥാനങ്ങളോട് കേന്ദ്രം കാണിക്കുന്ന അങ്ങേ അറ്റത്തെ ജനാധിപത്യ വിരുദ്ധ സമീപനമാണ് കാണേണ്ടത്. പിഎം ശ്രീക്കെതിരെ കേരളം പിടിച്ചു നിന്നു. NEP ക്കെതിരെ സിപിഐഎം -സിപിഐക്ക് ഒരു നയമുണ്ട്. നമുക്ക് ഇവിടെ മതേതരമായ വിദ്യാഭ്യാസ നയമുണ്ട്.ഒപ്പിട്ടാല്‍ NEP ക്ക് കീഴടങ്ങലല്ല. NEP യില്‍ ഹിഡൻ അജണ്ടയുണ്ട്. കേന്ദ്ര വിദ്യാഭാസ നയത്തിലെ എല്ലാ കാര്യങ്ങളും മോശമാണ് എന്നല്ല. അതില്‍ അടങ്ങിയിരിക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനങ്ങളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *