യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് താത്കാലികമായി നിർത്തിവെച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
വിഷയത്തില്‍ ഒരു പുതിയ മധ്യസ്ഥൻ ഇടപെട്ടിട്ടുണ്ടെന്നും, പ്രതികൂലമായി ഒന്നും സംഭവിച്ചിട്ടില്ല എന്നതാണ് ഏക ആശ്വാസകരമായ കാര്യമെന്നും അറ്റോർണി ജനറല്‍ ആർ. വെങ്കിട്ടരമണി കോടതിയില്‍ പറഞ്ഞു. നേരത്തെ ഹർജി നല്‍കിയ കെ എ പോള്‍ ആണോ മധ്യസ്ഥൻ എന്ന കോടതിയുടെ ചോദ്യത്തിന് അല്ലെന്നാണ് കേന്ദ്രം മറുപടി നല്‍കിയത്.
നിമിഷ പ്രിയയെ രക്ഷപ്പെടുത്താൻ നയതന്ത്ര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ‘സേവ് നിമിഷ പ്രിയ ഇന്റർനാഷണല്‍ ആക്ഷൻ കൗണ്‍സില്‍’ നല്‍കിയ ഹർജി പരിഗണിക്കവെയാണ് കേന്ദ്രം ഇക്കാര്യങ്ങള്‍ അറിയിച്ചത്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
പുതിയ മധ്യസ്ഥൻ ഇടപെട്ടതായി കേന്ദ്രം അറിയിച്ചതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് 2026 ജനുവരിയിലേക്ക് മാറ്റി. സ്ഥിതിഗതികള്‍ ആവശ്യപ്പെടുകയാണെങ്കില്‍ നേരത്തെ കേസ് പരിഗണിക്കുന്നതിന് അപേക്ഷ നല്‍കാമെന്നും കോടതി വ്യക്തമാക്കി.
യമനി പൗരൻ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ 2020ലാണ് നിമിഷപ്രിയക്ക് വധശിക്ഷ വിധിച്ചത്. 2023ല്‍ നിമിഷപ്രിയയുടെ അപ്പീല്‍ യമനിലെ പരമോന്നത കോടതി തള്ളി. തുടർന്ന് നിമിഷ പ്രിയയുടെ വധശിക്ഷ ഉറപ്പായ സാഹചര്യത്തില്‍ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ നടത്തിയ ഇടപെടലിന്റെ ഫലമായി യമൻ കോടതി ശിക്ഷ സ്റ്റേ ചെയ്യുകയായിരുന്നു. കാന്തപുരത്തിന്റെ അഭ്യർഥനയെ തുടർന്ന് യമനി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമര്‍ ഹബീബിന്റെ ഇടപെടലാണ് കുടുംബവുമായി സംസാരിക്കാന്‍ അവസരം ഒരുക്കിയത്. തലാലിന്റെ കുടുംബം അനുകൂല നിലപാട് സ്വീകരിച്ചതോടെ ശിക്ഷാവിധി സ്റ്റേ ചെയ്യുകയായിരുന്നു.
യമൻ തലസ്ഥാനമായ സനായിലെ ജയിലിലാണ് പാലക്കാട് സ്വദേശിനിയായ 38കാരി നിമിഷ പ്രിയ തടവില്‍ കഴിയുന്നത്. നിമിഷ പ്രിയയെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ സാധ്യമായ എല്ലാ നയതന്ത്ര ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ നേരത്തെയും സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സൗഹൃദ രാജ്യങ്ങളുമായി ബന്ധപ്പെട്ടും പരസ്പരം യോജിച്ച ഒരു പരിഹാരത്തിലെത്താൻ ശ്രമിക്കുന്നതായും സർക്കാർ വ്യക്തമാക്കിയിരുന്നു.