മുഖ്യമന്ത്രി പിണറായി വിജയനെതിരേ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സ്പീക്കർക്ക് അവകാശ ലംഘനത്തിനു നോട്ടീസ് നല്കി.സംസ്ഥാന പൊലീസ് സേനയില്‍ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ സ്വീകരിച്ച നടപടി സംബന്ധിച്ച് നിയമസഭയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ചാണ് മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിനു നോട്ടീസ് നല്‍കിയത്.നിയമസഭാ നടപടിക്രമവും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരമാണ് നോട്ടീസ് നല്‍കിയത്.
സംസ്ഥാനത്ത് നടക്കുന്ന പൊലീസ് അതിക്രമം സംബന്ധിച്ച് നടപടികള്‍ നിര്‍ത്തിവെച്ച് ചർച്ച ആവശ്യപ്പെട്ട് റോജി എം ജോണ്‍ അടിയന്തര പ്രമേയ നോട്ടീസിനുമേലുള്ള ചര്‍ച്ചയിലെ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചതായി ചെന്നിത്തല ആരോപിച്ചു. 2016 മുതല്‍ ഇതുവരെ അച്ചടക്കനടപടിയുടെ ഭാഗമായി ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 144 പൊലീസുകാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടുവെന്നാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. എന്നാല്‍, പിരിച്ചുവിടപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പേരോ പദവിയോ മറ്റ് വിശദാംശങ്ങളോ അടങ്ങുന്ന ഒരു ലിസ്റ്റ് സഭയുടെ മുന്‍പാകെ വെയ്ക്കാതെയാണ് മുഖ്യമന്ത്രി ഈ പ്രസ്താവന നടത്തിയതെന്നാണ് രമേശ് ചെന്നിത്തലയുടെ പരാതി.