വിഴിഞ്ഞം ക്രെഡിറ്റ്‌ ഉമ്മൻ‌ചാണ്ടിക്കും പിണറായി വിജയനും

കേരളം പോലുള്ള സംസ്ഥാനത്തു ഒരു വൻകിട പദ്ധതിയുടെ ക്രെഡിറ്റ് ഒരു വ്യക്തിക്കോ പാർട്ടിക്കോ മുന്നണിക്കോ അവകാശപ്പെടാൻ കഴിയില്ല. വിഴിഞ്ഞം പോർട്ടിന്റെ പിതൃത്വത്തിന് വേണ്ടി നടക്കുന്ന കോലാഹലങ്ങൾ അതു കൊണ്ടു തന്നെ അർത്ഥശൂന്യമാണ്. രാജഭരണ കാലം തൊട്ടുള്ള പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. എട്ടാം നൂറ്റാണ്ടിൽ വിഴിഞ്ഞത്തു തുറമുഖം ഉണ്ടായിരുന്നെന്നാണ് ചരിത്രം പറയുന്നത്. 12 ആം നൂറ്റാണ്ടിൽ യുദ്ധത്തിൽ അതു തകർക്കപ്പെട്ടു. പിന്നീട് കാർത്തിക തിരുനാൾ രാജാവിന്റെ കാലത്തു ദിവാൻ ആയിരുന്ന രാജാ കേശവദാസൻ വിഴിഞ്ഞത്തു ചെറിയൊരു തുറമുഖം ഉണ്ടാക്കി. 1940 ൽ സർ സിപി യുടെ കാലത്തു വലിയ തുറമുഖത്തിന് ബ്രിട്ടീഷ് എഞ്ചിനിയറെ കൊണ്ടു വന്നു സർവേ നടത്തി. അതു പ്രകാരം 1946 ൽ വിഴിഞ്ഞം ഹാർബർ സ്പെഷ്യൽ സെക്ഷൻ തുടങ്ങി. തിരുവിതാംകൂറും കൊച്ചിയും കൂട്ടിച്ചേർത്തതോടെ കൊച്ചിയിൽ തുറമുഖം ഉള്ള സ്ഥിതിക്ക് തിരുവനന്തപുരത്തു വേണ്ടെന്നു തീരുമാനിച്ചു.

1947 ൽ സ്വാതന്ത്ര്യം ലഭിച്ചു 1956 ൽ കേരളം ഉണ്ടായ ശേഷം 2001 ൽ കെ കരുണാകരൻ സർക്കാരിന്റെ കാലത്താണ് പിന്നീട് വിഴിഞ്ഞം തുറമുഖം ചിത്രത്തിൽ വന്നത്. തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം വി രാഘവൻ 4000 കോടിയുടെ പദ്ധതി തയ്യാറാക്കിയെങ്കിലും കേന്ദ്രം അനുമതി നൽകിയില്ല. ഇ കെ നായനാരുടെയും എ കെ ആന്റണിയുടെയും വി എസ്‌ അച്യുതാനന്ദന്റെയും സർക്കാരുകളുടെ കാലത്ത് പദ്ധതിക്ക് ജീവൻ വെപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കേന്ദ്രം സുരക്ഷാ അനുമതി നല്കാത്തതായിരുന്നു കാരണം. വി എസ്‌ സർക്കാരിന്റെ കാലത്തു ലാൻകോ കൊണ്ടപ്പള്ളി എന്ന കമ്പനിക്ക് ടെൻഡർ നൽകിയെങ്കിലും അവർക്ക് ചൈന ബന്ധം ആരോപിക്കപ്പെട്ടു. കോടതിയും കേസുമായി പദ്ധതി മുടങ്ങി. ആന്റണി സർക്കാരിന്റെ കാലത്തും എം ഒ യു ഒപ്പു വെച്ച ശേഷം തുറമുഖ നിർമാണത്തിന് കൺസോർഷ്യം ഉണ്ടാക്കിയെങ്കിലും സുരക്ഷാ അനുമതി കിട്ടിയില്ല.

ഉമ്മൻ‌ചാണ്ടിയുടെ കാലത്താണ് ക്രിയാത്മകമായ നീക്കം വിഴിഞ്ഞത്തുണ്ടായത്. പോർട്ട്‌ നിർമാണത്തിന് ടെണ്ടർ വിളിച്ചെങ്കിലും ഒരു കമ്പനിയും പങ്കെടുത്തില്ല. തുടർന്ന് ഗൗതം അദാനിയുമായി ഉമ്മൻ‌ചാണ്ടിയും ഉദ്യോഗസ്ഥരും ചർച്ച നടത്തി അദാനി ഗ്രൂപ്പിന് ടെണ്ടർ നൽകുകയായിരുന്നു. . 40 കൊല്ലത്തേക്കാണ് നടത്തിപ്പ് കരാർ നൽകിയത്. 30 കൊല്ലം കൊണ്ടു രണ്ടാം ഘട്ടം പൂർത്തിയാക്കിയാൽ വീണ്ടും 20 കൊല്ലത്തേക്ക് നൽകും. 2013 ൽ കേന്ദ്രം അനുമതി നൽകിയ പദ്ധതിക്ക് 2015 ൽ കരാർ ഒപ്പിട്ടു. 2015 ഡിസംബർ 5 നു നിർമാണം തുടങ്ങി. ഇടതു പക്ഷത്തു നിന്നുള്ള കടുത്ത എതിർപ്പ് വകവെക്കാതെയാണ് ഉമ്മൻ‌ചാണ്ടി അദാനിയെ കൊണ്ടു വന്നത്. അതിന്റെ പേരിൽ അദ്ദേഹം കുറേ പഴി കേട്ടു. 6000 കോടിയാണു സിപിഎം ആദ്യം ഉന്നയിച്ച അഴിമതി. ഇതു ഏറെക്കുറെ ഒന്നാം ഘട്ട നിർമാണ ചെലവിന്റെ 75% വരും. അഴിമതി ആരോപിച്ചു പേടിപ്പിക്കേണ്ട എന്ന നിലപാടിൽ ഉമ്മൻ‌ചാണ്ടി ഉറച്ചു നിന്നു. ഉമ്മൻ‌ചാണ്ടി അദാനിയിൽ നിന്നു കോടികൾ വാങ്ങി എന്ന പ്രചരണം ശക്തമായി നടന്നു. പിൽക്കാലത്തു കാൻസർ വന്നു വിദേശത്ത് ചികിത്സക്ക് പോകാൻ പണം ഇല്ലാതെ എ ഐ സി സി സഹായിക്കേണ്ടി വന്നപ്പോഴാണ് ഉമ്മൻ‌ചാണ്ടി അദാനിയിൽ നിന്നു വാങ്ങിയ കോടികളുടെ യാഥാർഥ്യം പുറത്തു വന്നത്. അഴിമതി ആരോപണങ്ങളുടെ പെരുമഴയിലും തല ഉയർത്തി നിശ്ചയ ദാർഢ്യത്തോടെ അദ്ദേഹം നിലകൊണ്ടതു കൊണ്ടാണ് മെയ് 2 നു വിഴിഞ്ഞം തുറമുഖം ഉൽഘാടനം ചെയ്യാൻ കഴിയുന്നത്.

ഉമ്മൻ‌ചാണ്ടി തുടങ്ങി വെച്ച ദൗത്യം പൂർത്തീകരിക്കാൻ കഴിഞ്ഞു എന്നിടത്താണ് പിണറായി വിജയന്റെ നേട്ടം. 2016 ൽ സർക്കാർ അധികാരത്തിൽ എത്തിയതിന്റെ പിന്നാലെ ഓഖി ചുഴലിക്കാറ്റും പിന്നീട് കോവിഡ് മഹാമാരിയും തുറമുഖ നിർമാണത്തെ പിന്നോട്ടടിച്ചു. 2021 ൽ രണ്ടാം പിണറായി സർക്കാർ വന്ന ശേഷം പ്രവർത്തികൾക്ക് വേഗത കൂടി. 2018 ൽ വിഴിഞ്ഞത്തു കപ്പൽ അടുപ്പിക്കുമെന്നാണ് കരാർ ഒപ്പിട്ടപ്പോൾ അദാനി പറഞ്ഞത്. എന്നാൽ അതു 2023 വരെ നീണ്ടു പോയി. മത്സ്യത്തൊഴിലാളികളുടെ ഭാഗത്തു നിന്നുയർന്ന സമരമാണ് വിഴിഞ്ഞത്തു പിണറായി സർക്കാർ നേരിടേണ്ടി വന്ന ഏറ്റവും വലിയ പ്രതിസന്ധി. കടൽ ക്ഷോഭത്തിൽ കുറേ വീടുകൾ നശിക്കുകയും പുലിമുട്ട് മത്സ്യ ബന്ധനത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തതോടെ പദ്ധതി നിർത്തി വെക്കണമെന്ന ആവശ്യം ഉയർന്നു. ലത്തീൻ സഭ സമരത്തിന്റെ മുന്നണിയിൽ നിന്നു. യു ഡി എഫ് സമരത്തിന് പിന്തുണ നൽകി. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ വരെ എത്തിയ പ്രക്ഷോഭം തണുപ്പിക്കാനും പോർട്ട്‌ നിർമാണം മുന്നോട്ട് കൊണ്ടു പോകാനും സർക്കാരിന് കഴിഞ്ഞു.

ഉമ്മൻ ചാണ്ടിയുടെയും പിണറായി വിജയന്റെയും ഇച്ഛാശക്തിയും നിശ്ചയ ദാർഢ്യവുമാണ് വിഴിഞ്ഞം യാഥാർഥ്യം ആക്കിയത്. ഇതിന്റെ ക്രെഡിറ്റ് ഇവർക്ക് രണ്ടു പേർക്കും അവകാശപ്പെട്ടതാണ്. കല്ലിട്ടാൽ തുറമുഖം വരുമോ എന്ന പിണറായിയുടെ ചോദ്യം അർത്ഥശൂന്യമാണ്. കല്ലിട്ടാലേ തുറമുഖം വരൂ. ഉമ്മൻ‌ചാണ്ടി അന്നു കല്ലിട്ടത് കൊണ്ടാണ് പിണറായി വിജയന് ഇന്നതു ഉൽഘാടനം ചെയ്യാൻ കഴിയുന്നത്. സിയാലിലും കൊച്ചിൻ മെട്രോയിലും കണ്ണൂർ എയർപോർട്ടിലുമെല്ലാം സംഭവിച്ചത് പോലെ ആദ്യം എതിർപ്പ് ഉയർത്തിയ സിപിഎം പിന്നീട് അതിന്റെ വക്താവായി മാറുന്നു എന്നേയുള്ളൂ. ജനാധിപത്യത്തിൽ സർക്കാരുകൾ തുടർച്ചയാണ്. ഒരു സർക്കാർ തുടങ്ങി വെക്കും. മറ്റുള്ളവർ പൂർത്തിയാക്കും.

Leave a Reply

Your email address will not be published. Required fields are marked *