സിനിമാ സെറ്റിലെ ദുരനുഭവവുമായി ബന്ധപ്പെട്ട് നടി വിൻസി അലോഷ്യസ് ഇന്റേണല്‍ കമ്മിറ്റിക്കു(ഐസിസി) മുന്നില്‍ മൊഴി നല്‍കി വിൻസി അലോഷ്യസ്.
വിഷയത്തില്‍ നിയമ നടപടികളിലേക്കില്ലെന്ന് വിൻസി ആവർത്തിച്ചു. നിയമനടപടികളിലേക്ക് പോകില്ലെന്ന് ആദ്യ ദിവസം മുതല്‍ താൻ പറയുന്നതാണെന്നും അതില്‍ ആളുകള്‍ക്ക് പല കാഴ്ചപ്പാടുകളും ഉണ്ടാകുമെന്നും എങ്കിലും അതിലേക്കില്ലെന്നും വിൻസി വ്യക്തമാക്കി. നിലവിലെ ഐസിസി സിനിമ സംഘടനകളുടെ അന്വേഷണത്തില്‍ പൂർണ തൃപ്തിയെന്നും വിൻസി പറഞ്ഞു. ഐസിസിക്ക് മുന്നില്‍ ഹാജരായതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിൻസി.
ഐസിസിക്ക് നല്‍കിയ മൊഴി രഹസ്യമെന്നും എന്തൊക്കെ പറഞ്ഞുവെന്ന് ഇപ്പോള്‍ പറയാൻ സാധിക്കില്ലെന്നും വിൻസി പറഞ്ഞു. മൊഴിയുടെ വിശദവിവരങ്ങള്‍ അവർ തന്നെ പുറത്ത് വിടട്ടെയെന്നും വ്യക്തമാക്കി. പരാതിയിലെ വിവരങ്ങള്‍ പുറത്തുവന്നത് ശരിയായ നടപടിയല്ലെന്നും തന്റെ പരാതിയിലെ പേര് ചോർന്നത് എങ്ങനെ എന്നുള്ളതില്‍ ഇപ്പോഴും വ്യക്തതയില്ലെന്നും വിൻസി പറഞ്ഞു.
വിൻസിയുടെ പരാതിയില്‍ വിശദീകരണം നല്‍കാൻ ഷൈൻ ടോം ചാക്കോയും തിങ്കളാഴ്ച ഐസിസിക്ക് മുന്നില്‍ എത്തിയിരുന്നു. അമ്മയ്‌ക്കൊപ്പമാണ് നടൻ എത്തിയത്. വിശദീകരണം നല്‍കിയതിന് ശേഷം ഷൈൻ മടങ്ങി. എന്നാല്‍ പ്രതികരിക്കാൻ തയാറായില്ല.
ലഹരി കേസില്‍ ഷൈൻ ടോം ചാക്കോയ്ക്കെതിരെ പൊലീസ് നടപടികള്‍ വന്നതിന് പിന്നാലെയാണ് തിരക്കിട്ട നടപടികളിലേക്കാണ് സിനിമാ സംഘടനകള്‍ കടന്നത്. സൂത്രവാക്യം സിനിമ നിർമാതാവ് ഫിലിം ചേമ്ബറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി യോഗം ചേർന്നതിന് ശേഷമായിരിക്കും ഫിലിം ചേംബർ നടപടികളിലേക്ക് കടക്കുകയെന്നാണ് വിവരം. പരാതികള്‍ സിനിമ പ്രമോഷനെ പ്രതികൂലമായി ബാധിച്ചെന്നും വിൻസി ആരോടാണ് പരാതി പറഞ്ഞതെന്ന് അറിയില്ലെന്നും സൂത്രവാക്യം നിർമ്മാതാവ് പ്രതികരിച്ചിട്ടുണ്ട്.
അതേസമയം, ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ നിലവില്‍ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. ഷൈൻ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് എന്ന് വ്യക്തമായിട്ടുണ്ട്. പക്ഷേ എന്ത് ലഹരിയാണ്, എങ്ങനെ ഉപയോഗിക്കുന്നു എന്നിവയെല്ലാം വിശദമായി അന്വേഷിക്കേണ്ടതുണ്ട്. ഇക്കാര്യം പരിശോധിച്ച് വരികയാണ്, കേസ് അന്വേഷണം പ്രാരംഭഘട്ടത്തില്‍ ആയതിനാല്‍ മറ്റ് വിവരങ്ങള്‍ പങ്കുവയ്ക്കാൻ ഇല്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഷൈനുമായി ബന്ധപ്പെട്ട സാഹചര്യങ്ങളില്‍ കൂടുതല്‍ പരിശോധന വേണമെന്ന സാഹചര്യത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ തീരുമാനിച്ചത്. പൊലീസിനെ കണ്ട് ഷൈൻ ഓടിപ്പോകാൻ ഉണ്ടായ സാഹചര്യം ഉള്‍പ്പെടെ വിശദമായി പരിശോധിക്കേണ്ടതുണ്ട്. പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് ഗുണ്ടകളാണെന്ന് കരുതിയാണ് ഓടിയത് എന്നാണ് ഷൈൻ പറയുന്നത്. ഗുണ്ടകള്‍ എന്ന് കരുതിയെങ്കില്‍ പൊലീസിനെ സമീപിക്കാമായിരുന്നു. അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.