ഒമ്ബതു മാസം നീണ്ട ചരിത്ര ദൗത്യത്തിനൊടുവില്‍ എന്തായിരുന്നു സുനിത വില്യംസിന്റെ ബഹിരാകാശ ഡ്യൂട്ടി. തൻ്റെ നീണ്ട ദൗത്യത്തിനിടയില്‍ സുനിത വില്യംസ് ബഹിരാകാശത്ത് വിവിധ ജോലികളില്‍ സജീവമായിരുന്നു.
കേവലം എട്ടു ദിവസത്തെ യാത്രക്കു പോയ സുനിത ബഹിരാകാശ പേടകത്തിന്റെ സാങ്കേതിക തകരാർ മൂലം ഒമ്ബതു മാസത്തോളം ബഹിരാകാശ നിലയത്തില്‍ കുടുങ്ങിപ്പോവുകയായിരുന്നു.
നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും 2024 ജൂണ്‍ അഞ്ചിനാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്നത്. ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റപ്പണികളിലും ശുചീകരണത്തിലും അവർ ഒരു പ്രധാന പങ്ക് വഹിച്ചു. ഒരു ഫുട്ബോള്‍ മൈതാനത്തിന്റെ വലിപ്പമുള്ള ഈ സ്റ്റേഷന് നിരന്തരമായ അറ്റകുറ്റപ്പണികള്‍ ആവശ്യമാണ്. പഴയ ഉപകരണങ്ങള്‍ മാറ്റിസ്ഥാപിക്കാനും സുനിത സഹായിച്ചു. 62 മണിക്കൂർ ബഹിരാകാശ നടത്തം സുനിത നിർവഹിച്ചതായും നാസ പറയുന്നു. നാസയുടെ കണക്കനുസരിച്ച് സുനിത വില്യംസും സംഘവും 900 മണിക്കൂർ ഗവേഷണം പൂർത്തിയാക്കി.
150ലധികം പരീക്ഷണങ്ങള്‍ നടത്തി ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം ചെലവഴിച്ച സ്ത്രീ എന്ന റെക്കോർഡ് അവർ സ്ഥാപിച്ചു. ബഹിരാകാശ നിലയത്തിലെ നിരവധി പ്രധാന ഗവേഷണ പദ്ധതികളില്‍ സുനിത വില്യംസ് പങ്കാളിയായി. ഗുരുത്വാകർഷണം ബഹിരാകാശത്തെ ദ്രാവക സംവിധാനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ഈ പഠനം പ്രധാനമായും പരിശോധിക്കുന്നത്. ജലം വീണ്ടെടുക്കലിലും ഇന്ധന സെല്ലുകള്‍ക്കായി പുതിയ റിയാക്ടറുകള്‍ വികസിപ്പിക്കുന്നതിലും സുനിത ഗവേഷണം നടത്തി. ബാക്ടീരിയയെ ഉപയോഗിച്ച് പോഷകങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള വഴികള്‍ ശാസ്ത്രജ്ഞർ പഠിക്കുന്ന ബയോന്യൂട്രിന്റ്സ് പ്രോജക്റ്റില്‍ സുനിത വില്യംസ് പങ്കെടുത്തതായും നാസ വെളിപ്പെടുത്തി.