ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; മൊഴി നല്‍കാൻ താല്‍പര്യമില്ലാത്തവരെ നിര്‍ബന്ധിക്കരുതെന്ന് ഹെെക്കോടതി

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ മൊഴി നല്‍കാൻ താല്‍പര്യമില്ലാത്തവരെ നിർബന്ധിക്കരുതെന്ന് ഹെെക്കോടതി.

അന്വേഷണത്തിന്റെ പേരില്‍ ആരെയും ബുദ്ധിമുട്ടിക്കാനാവില്ല. പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ബുദ്ധിമുട്ടുണ്ടാക്കിയാല്‍ ഹെെക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. മൊഴി നല്‍കാൻ നിർബന്ധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദേശം.

നോട്ടീസ് കിട്ടിയവർക്ക് മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കാമെന്നും അല്ലെങ്കില്‍ ഹാജരായി താല്‍പര്യമില്ലെന്ന് അറിയിക്കണമെന്നും ഹെെക്കോടതി വ്യക്തമാക്കി. ഹേമ കമ്മിറ്റിക്ക് മുൻപില്‍ മൊഴി നല്‍കിയവർ പൊലീസിന് മുന്നില്‍ മൊഴി നല്‍കാൻ വിസമ്മതിക്കുന്നുവെന്നാണ് വിവരം.

അതേസമയം, മൊഴി നല്‍കിയില്ലെങ്കില്‍ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റർ ചെയ്ത കേസുകള്‍ എഴുതിത്തള്ളിയേക്കും. നിലവില്‍ 80 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതില്‍ 35 എണ്ണം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ളതാണ്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നേരിട്ട് അന്വേഷണ സംഘത്തിന് ലഭിച്ച പരാതികളിലാണ് മറ്റ് കേസുകള്‍ രജിസ്റ്റർ ചെയ്തത്. നേരിട്ട് പരാതി നല്‍കിയ കേസുകളില്‍ മാത്രം കുറ്റപത്രവുമായി മുന്നോട്ടുപോയേക്കും.

കൊച്ചിയില്‍ നടിയെ ആക്രമിച്ചതിന് പിന്നാലെയാണ് സിനിമാ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാൻ സംസ്ഥാന സർക്കാർ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. ഹേമ കമ്മിറ്റി 2019 ഡിസംബർ 31ന് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് റിപ്പോർട്ട് സമർപ്പിച്ചു. കഴിഞ്ഞ ഓഗസ്റ്റ് പത്തൊൻപതിന് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്. 233 പേജുകളാണ് പുറത്തുവിട്ടത്. വ്യക്തി വിവരങ്ങള്‍ ഒഴിവാക്കിയുള്ള റിപ്പോർട്ടുകളാണ് പരസ്യപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *