പെരിയ ഇരട്ടക്കൊല: 14 പ്രതികള്‍ കുറ്റക്കാര്‍, കൊലക്കുറ്റം തെളിഞ്ഞു; പത്ത് പ്രതികളെ വെറുതെവിട്ടു

പെരിയ ഇരട്ടക്കൊല കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഒന്നു മുതല്‍ എട്ടുവരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞ കോടതി, പത്ത് പ്രതികളെ വെറുതെവിടുകയും ചെയ്തു.

എറണാകുളം സി.ബി.ഐ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ഉദുമ മുൻ എം.എല്‍.എയും സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗവുമായ കെ.വി. കുഞ്ഞിരാമൻ, സി.പി.എം മുൻ ലോക്കല്‍ സെക്രട്ടറി രാഘവൻ വെളുത്തോളിയടക്കം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. മണികണ്ഠൻ ഉള്‍പ്പടെ 24 പ്രതികളാണുള്ളത്. എല്ലാവരും പാർട്ടിക്കാരാണ്. 24 പ്രതികള്‍ ഇവരാണ്: 1. പീതാംബരൻ, 2. സജി ജോർജ്, 3. സുരേഷ്, 4. അനില്‍ കുമാർ, 5. ഗിജിൻ, 6. ശ്രീരാഗ് 7. അശ്വിൻ, 8. സുബീഷ്, 9. മുരളി,10. രഞ്ജിത്ത്, 11. പ്രദീപ്, 12. ആലക്കോട് മണി, 13. എൻ. ബാലകൃഷ്ണൻ, 14. മണികണ്ഠൻ, 15. സുരേന്ദ്രൻ എന്ന വിഷ്ണു സുര, 16. റജി വർഗീസ്, 17. ശാസ്താ മധു, 18. ഹരിപ്രസാദ്, 19. രാജേഷ് എന്ന രാജു, 20. കെ.വി കുഞ്ഞിരാമൻ, 21. രാഘവൻ വെളുത്തോളി, 22. കെ.വി ഭാസ്കരൻ 23. ഗോപകുമാർ വെളുത്തോളി, 24. സന്ദീപ് വെളുത്തോളി. ഇതില്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞതായി വിധിയില്‍ പറയുന്നത്.

ഇടതു മുന്നണിയുടെ രണ്ട് സംസ്ഥാന ജാഥകള്‍ മഞ്ചേശ്വരത്തുനിന്നും പാറശ്ശാലയില്‍നിന്നും തുടങ്ങിയ ദിവസമായ 2019 ഫെബ്രുവരി 17നായിരുന്നു ഇരക്കൊലപാതകം. രാത്രി 7.35ഓടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരെ വാഹനങ്ങളില്‍ പിന്തുടർന്ന് രാഷ്ട്രീയ വിരോധം കാരണം കൊലപ്പെടുത്തിയെന്നാണ് കേസ്.

കൊലയുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചു. എന്നാല്‍, പ്രതികളുടെ കുടുംബങ്ങളെ സന്ദർശിക്കുകയും കേസ് നടത്തിപ്പിനാവശ്യമായ ഫണ്ട് വിദേശത്തുനിന്ന് സമാഹരിക്കുകയും ചെയ്തു. പ്രതികളെ സംരക്ഷിക്കാൻ സർക്കാർ നേരിട്ട് ഇടപെടുകയും സി.ബി.ഐ അന്വേഷണത്തിനെതിരെ സുപ്രീംകോടതിയില്‍വരെ വാദിക്കുകയും ചെയ്തു.

കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പ്രദീപ്കുമാർ സമർപ്പിച്ച കുറ്റപത്രം ഹൈകോടതി തള്ളിയശേഷമാണ് കേസ് സി.ബി.ഐക്ക് കൈമാറുന്നത്. എ. പീതാംബരനുള്‍പ്പെടെ 14 പേരെ ക്രൈംബ്രാഞ്ചും, കെ.വി. കുഞ്ഞിരാമൻ ഉള്‍പ്പെടെ 10 പേരെ സി.ബി.ഐയുമാണ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ 11 പേർ 2019 ഫെബ്രുവരി 22 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു.

2023 ഫെബ്രുവരി രണ്ടിനാണ് വിചാരണ നടപടികള്‍ കൊച്ചി സി.ബി.ഐ കോടതിയില്‍ തുടങ്ങിയത്. 294 സാക്ഷികളില്‍ 154 സാക്ഷികളെയാണ് സി.ബി.ഐ കോടതി വിസ്തരിച്ചത്. ആയുധങ്ങള്‍ ഉള്‍പ്പെടെ 83 തൊണ്ടിമുതലുകളും ഹാജരാക്കി. കേസിനാധാരമായ 495 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി.Dailyhunt

Disclaimer

Leave a Reply

Your email address will not be published. Required fields are marked *