വാക്തര്‍ക്കത്തെ തുടര്‍ന്ന് പെണ്‍കുട്ടി കായലില്‍ ചാടി ; രക്ഷിക്കാന്‍ ശ്രമിച്ച പിതാവ് മുങ്ങിമരിച്ചു

ഹൗസ്ബോട്ടില്‍ യാത്രക്കിടെയുണ്ടായ വാക്തർക്കത്തെ തുടർന്ന് കായലില്‍ ചാടിയ മകളെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് മുങ്ങിമരിച്ചു.

മകളെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട്‌ തിരുനെല്‍വേലി വഞ്ചിപുരം കോയില്‍തെണ്ട തെരുവില്‍ ജോസഫ്‌ ഡി. നിക്‌സണാണ് (58) മരിച്ചത്‌. ഞായറാഴ്ച ഉച്ചക്ക് ഒന്നോടെ ആർ ബ്ലോക്കിന്‌ സമീപത്തെ ചിത്തിരക്കായലിലാണ്‌ സംഭവം.

തിരുനെല്‍വേലിയില്‍നിന്ന് എത്തിയ ബന്ധുക്കളടങ്ങുന്ന 13 അംഗ സംഘമായിരുന്നു ഹൗസ്ബോട്ടിലുണ്ടായിരുന്നത്‌. യാത്രക്കിടെ കുടുംബാംഗങ്ങളുമായി വഴക്കിട്ട സഹയ ബിനിഷ (30) കായലിലേക്ക്‌ ചാടുകയായിരുന്നു. യുവതിയെ രക്ഷിക്കാനായി ജോസഫും മകനും പിറകെ കായലില്‍ ചാടി. നിലവിളി കേട്ട്‌ ഓടിയെത്തിയ ബോട്ട്‌ ജീവനക്കാർ ജോസഫിനെയും മകനെയും കരക്കുകയറ്റി.

ഉടൻ സ്‌പീഡ്‌ബോട്ടില്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തിച്ചെങ്കിലും ജോസഫിനെ രക്ഷിക്കാനായില്ല. മകന്‌ കാര്യമായ പരിക്കില്ല. മകള്‍ വെള്ളത്തില്‍നിന്ന്‌ കയറാൻ കൂട്ടാക്കിയിരുന്നില്ല. പിന്നീട്‌ ബന്ധുക്കളും ജീവനക്കാരും ചേർന്ന്‌ യുവതിയെ ബലമായി പിടിച്ചുകയറ്റി വണ്ടാനം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *