സിനിമ നിര്‍മാതാവിന്റെ ഉടമസ്ഥതയില്‍ വൻ ലഹരിമരുന്ന് നിര്‍മ്മാണ കേന്ദ്രം; എംഡിഎംഎ നിര്‍മിക്കാൻ ആധുനിക വിദേശ ഉപകരണങ്ങളും; ലഹരിമരുന്ന് നിര്‍മാണ കേന്ദ്രം കണ്ടെത്തി ഉടമയെ അറസ്റ്റ് ചെയ്യുന്നത് രാജ്യത്ത് ആദ്യം

സിന്തറ്റിക് ലഹരിമരുന്ന് കേസില്‍ കേരള പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഹൈദരാബാദ് കക്കാട്ടുപള്ളി നരസിംഹ രാജു അറിയപ്പെടുന്ന സിനിമ നിർമാതാവും ശതകോടീശ്വരനും.

പതിറ്റാണ്ടുകളായി കെമിക്കല്‍ ബിസിനസ് നടത്തുന്ന ഇയാള്‍ ഇതിന്റെ മറവിലായിരുന്നു ലഹരിമരുന്ന് നിർമാണ കേന്ദ്രവും നടത്തിയിരുന്നത്. ഇയാളുടെ ഉടമസ്ഥതയിലുള്ള വൻ ലഹരിമരുന്ന് നിർമാണ കേന്ദ്രവും കേരള പൊലീസ് കണ്ടെത്തി.

ഒല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയില്‍ ലഹരിമരുന്നു കൈവശം വച്ചയാളെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ലഹരിക്കടത്തിന്റെ ഉറവിടം തേടിപ്പോയ കേരള പൊലീസാണ് ഹൈദരാബാദില്‍ വൻ ലഹരിമരുന്ന് നിർമാണ കേന്ദ്രം കണ്ടെത്തിയത്. 2024 ജൂലൈ രണ്ടിനാണ് തൃശൂർ സിറ്റിയിലെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയില്‍ എംഡിഎംഎ കൈവശമുണ്ടായിരുന്നയാളെ പൊലീസ് പിടികൂടുന്നത്. ചോദ്യം ചെയ്തതില്‍ കൈവശം ഉണ്ടായിരുന്നതിനു പുറമേ രണ്ടരക്കിലോ ലഹരിമരുന്ന് താമസസ്ഥലത്തുണ്ടെന്നു മനസ്സിലാക്കിയ പൊലീസ് അതും കണ്ടെടുത്തു. തുടരന്വേഷണത്തില്‍ ഇയാള്‍ക്ക് ലഹരിമരുന്ന് നല്‍കിയ മൂന്നുപേരെ അന്വേഷണസംഘവും തൃശൂർ ലഹരിവിരുദ്ധസേനയും ചേർന്ന് ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തു.

ലഹരിമരുന്ന് ഹൈദരാബാദില്‍ നിന്നാണ് എത്തിച്ചതെന്ന് ഇവരില്‍ നിന്ന് മനസ്സിലാക്കി. ലഹരിമരുന്ന് ഇവർക്ക് നല്‍കിയയാളെ ഹൈദരാബാദിലെത്തി അന്വേഷണസംഘം പിടികൂടി. അവിടെയുള്ള ലഹരിമരുന്ന് നിർമാണകേന്ദ്രത്തിന്റെയും ഉടമയുടെയും വിവരവും പ്രതിയില്‍നിന്ന് ലഭിച്ചു. ഹൈദരാബാദ് കക്കാട്ടുപള്ളി നരസിംഹ രാജുവിന്റേതാണ് ലഹരിമരുന്ന് നിർമാണകേന്ദ്രം എന്നായിരുന്നു പിടിയിലായ ആള്‍ നല്‍കിയ മൊഴി. ഇയാളെ അറസ്റ്റ് ചെയ്ത് ലഹരിമരുന്നു നിർമാണകേന്ദ്രം പൊലീസ് കണ്ടെത്തി. വ്യവസായ എസ്റ്റേറ്റില്‍ പ്രവർത്തിക്കുന്ന ഫാക്ടറിയില്‍ വൻതോതില്‍ ലഹരിമരുന്ന് ഉല്‍പ്പാദിപ്പിച്ചതായി കണ്ടെത്തി.

തൃശൂർ റീജനല്‍ ഫൊറൻസിക് സയൻസ് ലാബിലെ സയൻറിഫിക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ലാബില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎ നിർമിക്കുന്ന രാസവസ്തുക്കള്‍ പിടിച്ചെടുത്തു. പൊലീസിനെ പോലും ഞെട്ടിപ്പിക്കുന്ന ആധുനിക വിദേശ ഉപകരണങ്ങളാണ് ഫാക്ടറിയില്‍ ഉണ്ടായിരുന്നത്. മൂത്രാശയ, വൃക്ക രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ മറവിലാണ് ലഹരിവസ്തുക്കള്‍ ഉല്‍പ്പാദിപ്പിച്ചിരുന്നത്.

രണ്ടുപതിറ്റാണ്ടിലേറെയായി കെമിക്കല്‍ ബിസിനസിലുള്ള ഇയാള്‍ക്ക് വിദേശത്തേക്ക് കെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയുണ്ട്. സിനിമ മേഖലയിലും ഇയാള്‍ ലഹരിമരുന്ന് വിതരണം നടത്തിയിട്ടുണ്ടാകാമെന്നു സംശയിക്കുന്നു. ഇതില്‍ അന്വേഷണം പുരോഗമിക്കുന്നു. തൃശ്ശൂർ സിറ്റി പൊലീസ് കമ്മിഷണർ ഇളങ്കോ ആർ, മുൻ ഒല്ലൂർ എസിപി മുഹമ്മദ് നദീമുദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരത്തില്‍ ലഹരിമരുന്ന് നിർമാണ കേന്ദ്രം കണ്ടെത്തി ഉടമയെ അറസ്റ്റ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *