ഇന്ത്യയെ നിയന്ത്രിക്കുന്നത് മോദിയും അമിത് ഷായും ഉള്‍പ്പെടെ ആറുപേര്‍’, ഭരണപക്ഷത്തേയും ബി.ജെ.പിയേയും കടന്നാക്രമിച്ച്‌ രാഹുല്‍ ഗാന്ധി

ഭരണപക്ഷത്തേയും ബി.ജെ.പിയേയും കടന്നാക്രമിച്ച്‌ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. അഭ്യുമന്യുവിനെ ചക്രവ്യൂഹത്തില്‍ കുരുക്കിയ പോലെ ഇന്ത്യയെ കുരുക്കുകയാണ്, ചക്രവ്യൂഹം നിയന്ത്രിക്കുന്നത് മോദിയും അമിത് ഷായും ഉള്‍പ്പെടെ ആറുപേരാണ്.

ബി.ജെ.പിയില്‍ ഒരാള്‍ക്കുമാത്രമെ പ്രധാനമന്ത്രി പദം സ്വപ്നം കാണാനാകൂവെന്നും രാഹുല്‍ വിമർശിച്ചു.

പിന്നാലെ മോഹൻ ഭാഗവത് , അജിത് ഡോവല്‍ ,അദാനി ,അംബാനി എന്നിവരുടെ പേരും അദ്ദേഹം എടുത്തു പറഞ്ഞു. അന്വേഷണ ഏജൻസികളും ചക്രവ്യൂഹത്തെ നിയന്ത്രിക്കുന്നുവെന്നും രാഹുല്‍ വിമർശിച്ചു. എന്നാല്‍ സഭയില്‍ അംഗങ്ങളല്ലാത്തവരെക്കുറിച്ച്‌ പരാമർശിക്കരുതെന്ന് നിർദേശവുമായി സ്പീക്കർ ഓം ബിർള ഇടപ്പെട്ടു. എന്നാല്‍ ഭരണപക്ഷം ബഹളംവെച്ചതോടെ ലോക്സഭയില്‍ വാക്കാപോര് കടുത്തു.

ഇന്ത്യയുടെ സമ്ബത്ത് രണ്ടുപേർക്ക് മാത്രം നല്‍കുന്നൂവെന്ന് പറഞ്ഞ പ്രതിപക്ഷനേതാവ് ധനമന്ത്രി അവതരിപ്പിച്ചത് ചക്രവ്യൂഹം നിയന്ത്രിക്കുന്നവരെ സംരക്ഷിക്കുന്ന ബജറ്റാണെന്നും അത് മധ്യവർഗത്തെ പിന്നില്‍ നിന്ന് കുത്തുന്ന ബജറ്റാണെന്നും ആരോപിച്ചു. അദാനിയേയും അംബാനിയെയും A1,A2 എന്ന്‌ പരാമർശിച്ച രാഹുല്‍ ഇരുവരേയും സംരക്ഷിക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്നും ആരോപിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ച്‌ ധനമന്ത്രി ഒന്നും തന്നെ മിണ്ടിയില്ലെന്നും രാഹുല്‍ രൂക്ഷവിമർശനം നടത്തി. ജാതി സെൻസസിനെ കുറിച്ച്‌ കേന്ദ്രബജറ്റില്‍ പരാമർശിമല്ലെന്നും വിമർശിച്ചു.

ബജറ്റിന് മുൻപ് ധനമന്ത്രി ഹല്‍വ തയാറാക്കുന്ന ചിത്രം ഉയർത്തിക്കാട്ടിയപ്പോള്‍ അതിനെ സ്പീക്കർ എതിർത്തു. ഭരണഘടനാ പദവിയിലിരിക്കുമ്ബോള്‍ സഭാചട്ടങ്ങളെ മാനിക്കണമെന്ന് അദ്ദേഹം രാഹുലിന് നിർദേശം നല്‍കി. ചിത്രമുയർത്തുന്നത് ലോക്സഭാ ടിവി കാണിച്ചില്ല. പിന്നാലെ പാർലമെന്റ് നിയമങ്ങള്‍ തെറ്റിക്കാൻ അനുവദിക്കില്ലെന്ന് കിരണ്‍ റിജിജു രംഗത്തെത്തിയതോടെ ലോക്സഭയില്‍ കിരണ്‍ റിജിജു -രാഹുല്‍ ഗാന്ധി വാക്ക്പോര് ശക്തമായി. എന്നാല്‍ ഇത്തരം വിഷയങ്ങള്‍ അമിത് ഷാ പറഞ്ഞപ്പോള്‍ സ്പീക്കർ മിണ്ടാത്തതെന്തെന്ന ചോദ്യവുമായി രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ ഉപദേശം പ്രതിപക്ഷ നേതാവിനോട് മാത്രമോ? എന്നും ചോദിച്ചു.

അഗ്നിവീർ വിഷയത്തിലും ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷനേതാവ് കടന്നാക്രമണം നടത്തി. അഗ്നിവീറുകള്‍ക്ക് സർക്കാർ ഒരുരൂപ പോലും നീക്കിവച്ചില്ലെന്ന് അദ്ദേഹം വിമർശിച്ചു. വീരമൃത്യു വരിച്ച അഗ്നിവീറിനു നല്‍കിയത് നഷ്ടപരിഹാരം അല്ല ഇൻഷുറൻസാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു. തൊട്ടുപിന്നാലെ കർഷക വിഷയത്തിലേക്ക് കടന്ന രാഹുല്‍ കർഷകർക്കായി അതിർത്തി തുറക്കാൻ ഇതുവരെ തയാറായില്ലെന്നും പറഞ്ഞു.

എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ കർഷകരെ പാർലമെന്റില്‍ പ്രവേശിപ്പിച്ചില്ല എന്ന ആരോപണം നിഷേധിച്ച്‌ സ്പീക്കർ സർക്കാറിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമം നടത്തി. സഭാരീതികളെ മാനിക്കണമെന്ന് നിർദേശവും സ്പീക്കർ മുന്നോട്ട് വെച്ചു. ജാതി സെൻസസിനെ ബി.ജെ.പി ഭയപ്പെടുന്നുണ്ടെന്ന് കടുത്ത വിമർശനമുന്നയിച്ച രാഹുല്‍ ഇൻഡ്യാ സഖ്യം രാജ്യത്ത് ജാതി സെൻസസ് നടപ്പിലാക്കുമെന്നും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *