15 രാജ്യസഭാ സീറ്റുകളില്‍ ഇന്ന് വോട്ടെടുപ്പ്

ലോക‌്‌സഭാ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയിരിക്കെ ബി.ജെ.പി-പ്രതിപക്ഷ കക്ഷികളുടെ ശക്തി പ്രകടനമായി 15 രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ്.

(ഉത്തർപ്രദേശ് 10, കർണാടക 4, ഹിമാചല്‍ പ്രദേശ് 1). മൂന്നിടത്തും എൻ.ഡി.എ അധിക സ്ഥാനാർത്ഥികളെ നിർത്തിയതോടെയാണ് വോട്ടെടുപ്പ് വേണ്ടിവന്നത്. ക്രോസിംഗ് വോട്ടിംഗ് സംഭവിച്ചാല്‍ അപ്രതീക്ഷിത ഫലങ്ങളുണ്ടായേക്കാം.

ഉത്തർപ്രദേശില്‍ ബി.ജെ.പി എട്ടാമത്തെ സ്ഥാനാർത്ഥിയെ നിർത്തിയതോടെ 10 രാജ്യസഭാ സീറ്റുകളിലേക്ക് 11 പേർ മത്സരത്തിനുണ്ട്. 403 അംഗ നിയമസഭയിലെ നിലവിലെ അംഗബലം 399 ആയതിനാല്‍ ഒരു സ്ഥാനാർത്ഥിക്ക് 37 ഒന്നാം മുൻഗണനാ വോട്ടുകള്‍ ആവശ്യമാണ്. ബി.ജെ.പിക്ക് ഒറ്റയ്‌ക്ക് 252ഉം എൻ.ഡി.എയ്ക്ക് ആകെ 277 എം.എല്‍.എമാരുമാണുള്ളത്. സമാജ്‌വാദി പാർട്ടിക്ക് 108 പേർ. ‘ഇന്ത്യ’ മുന്നണി പാർട്ടികളുടെ പിന്തുണയോടെ അത് 110 ആയി ഉയർന്നേക്കാം. ഇതനുസരിച്ച്‌ ബി.ജെ.പിക്ക് എട്ടാം സ്ഥാനാർത്ഥിയെ ജയിപ്പിക്കാനുള്ള വോട്ടുകളില്ല. ‘ഇന്ത്യ’ മുന്നണിക്ക് ഒരു വോട്ടിന്റെയും കുറവുണ്ട്.

 ഹിമാചല്‍ പ്രദേശ്

68 അംഗ നിയമസഭയില്‍ ഒരു സ്ഥാനാർത്ഥിക്ക് വിജയിക്കാൻ 35 ഒന്നാം മുൻഗണന വോട്ടുകള്‍ ആവശ്യമാണ്. കോണ്‍ഗ്രസിന് 40 ഉം ബി.ജെ.പിക്ക് 25ഉം എം.എല്‍.എമാരുമാണുള്ളത്. കോണ്‍ഗ്രസിന്റെ അഭിഷേക് മനു സിംഗ്‌വിക്കെതിരെ ഹർഷ് മഹാജനാണ് ബി.ജെ.പി സ്ഥാനാർത്ഥി.

 കർണാടക

നാല് സീറ്റുകളിലേക്ക് അഞ്ച് സ്ഥാനാർത്ഥികള്‍. കോണ്‍ഗ്രസിന്റെ അജയ് മാക്കൻ, സയ്യിദ് നസീർ ഹുസൈൻ, ജി.സി ചന്ദ്രശേഖർ, ബി.ജെ.പിയുടെ നാരായണ്‍സ ബന്തേജ് എന്നിവർക്കൊപ്പം ജെ.ഡി.എസ് സ്ഥാനാർത്ഥി ഡി. കുപേന്ദ്ര റെഡ്ഡിയുടെ സാന്നിധ്യമാണ് വോട്ടെടുപ്പ് അനിവാര്യമാക്കിയത്.

224 അംഗ നിയമസഭയില്‍ വിജയിക്കാൻ 45 ഒന്നാം മുൻഗണന വോട്ടുകള്‍ വേണം.134 എം.എല്‍.എമാരുള്ള കോണ്‍ഗ്രസിന് മൂന്ന് സ്വതന്ത്രർമാരുടെ പിന്തുണയോടെ മൂന്നുപേരെയും ജയിപ്പിക്കാം.

66 അംഗങ്ങളുള്ള ബി.ജെ.പിക്ക് ഏക സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ ബുദ്ധിമുട്ടില്ല. എൻ.ഡി.എ മുന്നണിയിലുള്ള ജെ.ഡി.എസിന് 19 അംഗങ്ങള്‍ മാത്രമേയുള്ളു. ബി.ജെ.പി സഹായിച്ചാലും ജയം ബുദ്ധിമുട്ടാണ്. ഇത് മുന്നില്‍ കണ്ട് തങ്ങളുടെ അംഗങ്ങളെ ക്രോസ് വോട്ട് ചെയ്യിപ്പിക്കാൻ ജെ.ഡി.എസ് ശ്രമിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ ആരോപിച്ചു.

 20 ജയിച്ച്‌ ബി.ജെ.പി മുന്നില്‍

ഏപ്രില്‍ മാസത്തില്‍ ആകെ ഒഴിവു വരുന്ന 56 സീറ്റുകളില്‍ കോണ്‍ഗ്രസ് മുൻ അദ്ധ്യക്ഷ സോണിയാ ഗാന്ധി, ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദ തുടങ്ങിയവർ അടക്കം 41 സ്ഥാനാർത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 20ല്‍ ജയിച്ച ബി.ജെ.പിക്കാണ് കൂടുതല്‍ നേട്ടം. മറ്റു പാർട്ടികളുടെ സീറ്റുകള്‍: കോണ്‍ഗ്രസ് (6), തൃണമൂല്‍ കോണ്‍ഗ്രസ് (4), വൈ.എസ്.ആർ കോണ്‍ഗ്രസ് (3), ആർ.ജെ.ഡി (2), ബി.ജെ.ഡി (2), എൻ.സി.പി, ശിവസേന, ബി.ആർ.എസ്, ജെ.ഡി.യു( ഒന്ന് വീതം).

Leave a Reply

Your email address will not be published. Required fields are marked *