നിര്‍ണ്ണായക ഇന്ത്യ സഖ്യം യോഗം: 5 സുപ്രധാന തീരുമാനങ്ങളുമായി പ്രതിപക്ഷം; 25 പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തു

ഡിഎംകെ, ആം ആദ്മി പാർട്ടി തുടങ്ങിയ കക്ഷികള്‍ വിട്ടുനിന്നെങ്കിലും ‘ഇന്ത്യ’ സഖ്യത്തിന്റെ യോഗത്തില്‍ 25 പാർട്ടികള്‍ പങ്കെടുത്തതായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചു.

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും രാജ്യത്തെ നിലവിലെ പ്രതിസന്ധികള്‍ക്കെതിരെയും ശക്തമായ പ്രതിഷേധം ഉയർത്താൻ യോഗം തീരുമാനിച്ചു.(INDIA bloc meeting announces five major decisions and demands education minister resignation)

വോട്ടർ പട്ടികയില്‍ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകള്‍ക്കെതിരെ നിയമപോരാട്ടം ശക്തമാക്കും. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കും. സിബിഎസ്‌ഇ പരീക്ഷാ നടത്തിപ്പിലെയും മൂല്യനിർണ്ണയത്തിലെയും ഗുരുതരമായ പാളിച്ചകളുടെ ഉത്തരവാദിത്തമേറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി, രൂക്ഷമായ വിലക്കയറ്റം, കർഷകർ നേരിടുന്ന പ്രശ്നങ്ങള്‍ എന്നിവ ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ അടിയന്തരമായി സർവകക്ഷി യോഗം വിളിച്ചുചേർക്കണം. ഇന്ത്യ സഖ്യത്തിന്റെ യോഗങ്ങള്‍ ഇനി മുതല്‍ കൃത്യമായ ഇടവേളകളില്‍ ചേരും. രണ്ട് മാസം കൂടുമ്പോള്‍ യോഗം ചേരാനാണ് തീരുമാനം. അടുത്ത യോഗം ഒക്ടോബർ 8-ന് ഹൈദരാബാദില്‍ വെച്ച്‌ നടക്കും.

വരാനിരിക്കുന്ന മണ്‍സൂണ്‍ സമ്മേളനകാലത്ത്, പാർലമെന്റിന്റെ എല്ലാ ദിവസവും രാവിലെ പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ ഏകോപന യോഗം ചേരും. പരീക്ഷാ സമ്പ്രദായത്തിലെ അപാകതകള്‍ കാരണം ലക്ഷക്കണക്കിന് യുവാക്കളുടെ പ്രതീക്ഷകളാണ് തകർക്കപ്പെട്ടതെന്ന് ഖാർഗെ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *