സർക്കാരിന്റെ പുതിയ മദ്യബ്രാൻഡിന് പേര് നിർദേശിക്കാൻ പരസ്യം നല്‍കിയത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാനല്ലെന്ന് എക്സൈസ് വകുപ്പ് ഹൈക്കോടതിയില്‍.
പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസ് വഴി പുറത്തിറക്കുന്ന പുതിയ ബ്രാൻഡിന് പേരും ലോഗോയും ക്ഷണിച്ചതിനെതിരെ സമർപ്പിക്കപ്പെട്ട പൊതുതാല്പര്യ ഹർജികളിലാണ് എക്സൈസ് സത്യവാങ്മൂലം സമർപ്പിച്ചത്.
ഈ പരസ്യം നിലവിലുള്ള ഒരു നിയമത്തിന്റെയും ലംഘനമല്ലെന്ന് എക്സൈസ് കോടതിയെ അറിയിച്ചു. മദ്യത്തിന്റെ ഗുണഗണങ്ങള്‍ വർണ്ണിക്കാനോ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാനോ പരസ്യത്തില്‍ ശ്രമിച്ചിട്ടില്ല. മറിച്ച്, വരാനിരിക്കുന്ന ഒരു ബ്രാൻഡിന് അനുയോജ്യമായ പേര് കണ്ടെത്തുക മാത്രമാണ് ചെയ്തതെന്നും അതിനാല്‍ ഹർജികള്‍ തള്ളണമെന്നും എക്സൈസ് ആവശ്യപ്പെട്ടു.
നേരത്തെ ഈ വിഷയത്തില്‍ ബെവ്കോയും ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയിരുന്നു. തങ്ങള്‍ നേരിട്ട് പരസ്യം നല്‍കിയിട്ടില്ലെന്നും നിലവില്‍ മദ്യ ഉല്‍പ്പാദനത്തില്‍ ഏർപ്പെട്ടിട്ടില്ലെന്നുമാണ് ബെവ്കോ അറിയിച്ചത്. മലബാർ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന ബ്രാൻഡിന് മികച്ച പേര് നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു വിജ്ഞാപനം വന്നത്. ഇതേത്തുടർന്നാണ് പരസ്യം മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ആരോപിച്ച് കോടതിയില്‍ ഹർജികളെത്തിയത്.
