മൊബൈല്‍ ഫോണില്‍ ബ്ലോക്ക് ചെയ്തതിനെ തുടർന്ന് ആണ്‍സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ യുവതി പിടിയില്‍.
ഛത്തീസ്ഗഢിലെ ബിലാസ്പുരിലാണ് ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
കാംത പ്രസാദ് സൂര്യവംശി(25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാംത പ്രസാദിന്റെ പെണ്‍സുഹൃത്ത് റോഷ്നി സൂര്യവംശിയാണ് പിടിയിലായത്. ആറ് മാസം മുൻപ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.
കാംത പ്രസാദ് ഒരു ഹോട്ടലിലെ ജീവനക്കാരനായിരുന്നു. ഇരുവരും പ്രണയത്തിലായതിന് പിന്നാലെ യുവാവ് റോഷ്നിയുടെ ഫോണ്‍ കോളുകളും മെസേജുകളും അവഗണിച്ചിരുന്നു. തുടർന്ന് രണ്ട് ദിവസം മുൻപ് കാംത പ്രസാദ് യുവതിയുടെ നമ്പറും ബ്ലോക്ക് ചെയ്തിരുന്നു.
ചൊവ്വാഴ്ച കാംത പ്രസാദിനെ നേരിട്ട് കാണാൻ താമസസ്ഥലത്തെത്തിയ റോഷ്നി കൈവശം കത്തിയും സൂക്ഷിച്ചിരുന്നു. പ്രസാദിനെ കണ്ട യുവതി യുവാവിന്റെ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടു. എന്നാല്‍ കാംത പ്രസാദ് ഫോണ്‍ നല്കാൻ തയാറായില്ല.
ഇതേ തുടർന്നുണ്ടായ തർക്കത്തിനിടെ യുവതി കാംത പ്രസാദിന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ കാംതയുടെ സുഹൃത്ത് കുത്തേറ്റ് നിലത്തുകിടക്കുന്ന യുവാവിനെയാണ് കണ്ടത്. ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നാലെ റോഷ്നിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കാംത പ്രസാദിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
