തന്നെ മൂന്ന് തവണ എസ്‌ഐടി ചോദ്യം ചെയ്തുവെന്ന പത്രവാർത്ത തള്ളി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്.
വാസ്തവത്തില്‍ ഒരു തവണയാണ് എസ്‌ഐടി തന്റെ മൊഴി രേഖപ്പെടുത്തിയത്. വളരെ ക്രഡിബിലിറ്റിയുള്ള ചില മുഖ്യധാര പത്രങ്ങളാണ് ഇത്തരം വാർത്തകള്‍ കൊടുക്കുന്നത് എന്നുള്ളതുകൊണ്ടാണ് ഇത് പറയേണ്ടി വന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
‘2025-ല്‍ ദ്വാരപാലക ശില്‍പങ്ങള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറി എന്നാണ് വാർത്ത. 2025 ല്‍ ദ്വാരപാലക ശില്‍പങ്ങള്‍ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കും സംഘത്തിനും കൈമാറായിട്ടില്ല. തിരുവാഭരണം കമ്മീഷണർ, വിജിലൻസ് ആൻഡ് സെക്യൂരിറ്റിവിംഗ് എന്നിവരുടെ നേതൃത്വത്തില്‍ ദേവസ്വം ഉദ്യോഗസ്ഥർ സുരക്ഷിത വാഹനത്തിലാണ് കൊണ്ട് പോയത്. സന്നിധാനത്ത് നിന്ന് എടുക്കുന്നത് മുതല്‍ തിരികെ പുന:സ്ഥാപിക്കുന്നത് വരെ കൃത്യമായ മഹസർ രേഖകളും വീഡിയോ ചിത്രീകരണവും ഉണ്ടായിരുന്നു.
തിരികെ സന്നിധാനത്ത് എത്തിച്ച് പുന:സ്ഥാപിച്ചപ്പോള്‍ ദ്വാരപാലക ശില്‍പ്പ പാളികളിലെ ആകെത്തൂക്കവും അതില്‍ സ്വർണ്ണത്തിന്റെ അളവും കൂടുകയാണ് ചെയ്തത്. ദേവസ്വം ബോർഡിന് ഒരു നഷ്ടവും വരുത്തിയിട്ടുമില്ല. സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കുന്നതില്‍ ഉദ്യോഗസ്ഥർക്ക് ഉണ്ടായ വീഴ്ച്ചയില്‍ ബോർഡ് സെക്രട്ടറി ബഹു: കോടതിയോട് മാപ്പ് പറയുകയും ചെയ്തു. അന്വേഷണ ഘട്ടത്തിലായത് കൊണ്ട് തന്നെ കൂടുതല്‍ പറയുന്നില്ല. ഇത് തന്നെ പറയേണ്ടി വന്നത് ചില മാധ്യമങ്ങള്‍ വാസ്തവ വിരുദ്ധത പ്രചരിച്ചിക്കുന്നത് കൊണ്ടാണ്’, പി എസ് പ്രശാന്ത് കുറിച്ചു.
ശബരിമല സ്വർണക്കൊള്ള കേസില്‍ താൻ നേതൃത്വം നല്‍കിയിരുന്ന ബോർഡിനെയും ഉദ്യോഗസ്ഥരെയും കുടുക്കാൻ ബോധപൂർവ്വമായ നീക്കം നടത്തുന്നതായി ദിവസങ്ങള്‍ക്കു മുൻപ് പി എസ് പ്രശാന്ത് ആരോപിച്ചിരുന്നു. തന്റെ ഭരണകാലത്ത് സ്വർണപ്പാളികള്‍ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തയച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നും പ്രശാന്ത് പറഞ്ഞിരുന്നു.
