ഡല്‍ഹി സ്ഫോടനം ചാവേറാക്രമണമല്ലെന്ന് ഇന്റലിജൻസ് വൃത്തങ്ങള്‍; പരിഭ്രാന്തിക്കിടെ അബദ്ധത്തില്‍ പൊട്ടിയതെന്ന് നിഗമനം

ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ചയുണ്ടായ സ്ഫോടനം ചാവേർ ആക്രമണമല്ലെന്ന് ഇന്റലിജൻസ് വൃത്തങ്ങള്‍.

പ്രതികള്‍ പരിഭ്രാന്തരായി സ്ഫോടകവസ്തുക്കള്‍ കൊണ്ടുപോകുന്നതിനിടെ സംഭവിച്ച പിഴവായിരിക്കാം കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചതായി ഉന്നത ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു.

തിങ്കളാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരവാദ ബന്ധമുള്ളവരെ പിടികൂടാൻ റെയ്ഡ് നടന്നതും, ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് 2,900 കിലോഗ്രാം ബോംബ് നിർമാണ വസ്തുക്കള്‍ കണ്ടെടുത്തതും പ്രതികളെ പരിഭ്രാന്തരാക്കുകയും സ്ഥലം മാറ്റാൻ നിർബന്ധിതരാക്കുകയും ചെയ്തിരിക്കാമെന്നാണ് വൃത്തങ്ങള്‍ അറിയിക്കുന്നത്. പ്രതികള്‍ നിർമ്മിച്ച ഐ ഇ ഡി (Improvised Explosive Device) ശരിയായ രീതിയിലായിരുന്നില്ല ഉറപ്പിച്ചതെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. അതിനാല്‍ സ്ഫോടനത്തിന്റെ ആഘാതം പരിമിതമായിരുന്നുവെന്നും ഇന്റലിജൻസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ഐ ഇ ഡി കൊണ്ടുപോകുമ്ബോള്‍ ഗതാഗതക്കുരുക്കിനിടെ ആകസ്മികമായി സംഭവിച്ച സ്ഫോടനമാണ് ഇതെന്നതിന് കൂടുതല്‍ പ്രാഥമിക തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. സ്ഫോടനം നടന്ന സ്ഥലത്ത് ഒരു ഗർത്തം (crater) രൂപപ്പെടാതിരുന്നതും, സ്ഫോടക വസ്തുക്കളുടെ ചീളുകള്‍ കണ്ടെത്താത്തതും ഇതിന് ബലം നല്‍കുന്നു. പരിഭ്രാന്തിയിലായ പ്രതികള്‍ക്ക് പരമാവധി നാശനഷ്ടമുണ്ടാക്കുന്നതിനായി ഐ ഇ ഡി പ്രവർത്തനക്ഷമമാക്കാൻ കഴിഞ്ഞില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

ട്രാഫിക് കുരുക്കില്‍ ഇഴഞ്ഞുനീങ്ങുകയായിരുന്ന ഐ20 കാറിലാണ് സ്ഫോടനം നടന്നത്. കാർ ഓടിക്കൊണ്ടിരുന്നത് കാരണം ഐ ഇ ഡി യ്ക്ക് എന്തെങ്കിലും സംഭവിച്ചിരിക്കാമെന്നും അത് പൊട്ടിത്തെറിക്ക് ഇടയാക്കിയെന്നും കരുതുന്നു.

വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഐ20 ഓടിച്ച പ്രധാന പ്രതി ജമ്മു കശ്മീർ സ്വദേശിയായ ഡോ. ഉമർ ആണെന്ന് തിരിച്ചറിഞ്ഞു. സ്ഫോടനം നടക്കുന്നതിന് മൂന്ന് ദിവസം മുമ്ബ് ഇയാള്‍ ഫോണ്‍ ഓഫ് ചെയ്യുകയും കുടുംബാംഗങ്ങളില്‍ നിന്നുപോലും വിവരങ്ങള്‍ അറിയിക്കാതെ ഒളിവില്‍ പോകുകയും ചെയ്തിരുന്നു. തിങ്കളാഴ്ച അറസ്റ്റിലായവർ അടക്കം മറ്റ് പ്രതികളും ഡോക്ടർമാരാണ്.

തിങ്കളാഴ്ച വൈകീട്ട് ഹ്യുണ്ടായ് ഐ20 കാറില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഒമ്ബത് പേർ മരിക്കുകയും ഇരുപതിലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദേശീയ തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നായ ചാന്ദ്നി ചൗക്കിലെ ചെങ്കോട്ടയ്ക്ക് സമീപമായിരുന്നു സ്ഫോടനം. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ ചില കെട്ടിടങ്ങള്‍ കുലുങ്ങിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *