ഇടതുമുന്നണിയുടെ തെറ്റായ നയങ്ങളും വികസന തടസ്സങ്ങളുമാണ് കേരളത്തെ ഒരു ദശാശ്രമം പിന്നോട്ടടിച്ചതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ എടുത്തുപറയാൻ തക്ക യാതൊരു വികസന പ്രവർത്തനങ്ങളും നടന്നിട്ടില്ലെന്നും, വരാനിരിക്കുന്ന ഭരണമാറ്റത്തിലൂടെ ഈ തകർച്ചകളെല്ലാം പരിഹരിച്ച് യുഡിഎഫ് കേരളത്തെ പുതിയ പാതയിലൂടെ നയിക്കുമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ രംഗത്തെ തകർച്ചയും തൊഴിലില്ലായ്മയും കാരണം കേരളത്തിലെ വിദ്യാർത്ഥികള്‍ വൻതോതില്‍ വിദേശങ്ങളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും പലായനം ചെയ്യുന്നത് തടയാൻ യുഡിഎഫ് സർക്കാർ ശക്തമായ നിയമനിർമ്മാണം കൊണ്ടുവരുമെന്ന് കുഞ്ഞാലിക്കുട്ടി അറിയിച്ചു. ഇടതുപക്ഷ സർക്കാരിന്റെ ഈ രംഗത്തെ കനത്ത പരാജയമാണ് ഇത്തരം പ്രതിസന്ധികള്‍ക്ക് കാരണമായതെന്നും, വികസനകാര്യങ്ങളില്‍ ഇനിയും ഒരു തടസ്സവും സൃഷ്ടിക്കാൻ എല്‍ഡിഎഫിന് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീകളുടെ മുന്നേറ്റത്തിനും അവകാശങ്ങള്‍ക്കും വേണ്ടി കേവലം വാക്കുകള്‍ കൊണ്ടുമാത്രം പ്രസ്താവന നടത്തുകയല്ല, മറിച്ച് പ്രവൃത്തിയിലൂടെ അത് തെളിയിക്കുകയാണ് മുസ്ലിം ലീഗ് ചെയ്തതെന്ന് കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പാർട്ടി മികച്ച തെരഞ്ഞെടുപ്പ് പ്രകടനമാണ് കാഴ്ചവെച്ചതെന്നും, മുന്നണിയുടെ കൂട്ടായ പ്രവർത്തനത്തിലൂടെ മുൻകാല റെക്കോർഡുകള്‍ തകർത്ത് ജനങ്ങള്‍ യുഡിഎഫില്‍ പൂർണ്ണ വിശ്വാസം അർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
