പി.എം ശ്രീ പദ്ധതിയിലെ കരിക്കുലം നിശ്ചയിക്കുന്നതില്‍ സംസ്ഥാനത്തിന്റെ പൂർണ സ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.
പദ്ധതി നടപ്പാക്കുന്ന സ്‌കൂളുകളെ തിരഞ്ഞെടുക്കാനുള്ള അവകാശവും സംസ്ഥാന സർക്കാരിനായിരിക്കും. സംസ്ഥാനത്തിന്റെ ആശയപരമായ ഇത്തരം നിലപാടുകള്‍ രൂപീകരിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ കണ്‍വീനറായും മന്ത്രിമാരായ റോജി എം. ജോണ്‍, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവർ അംഗങ്ങളായുമുള്ള മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതായും മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.
നിലവില്‍ കേരളം പി.എം ശ്രീ പദ്ധതിയുടെ ഭാഗമാണ്. അതില്‍ സംസ്ഥാന സർക്കാരിനുള്ള അവകാശങ്ങള്‍ നഷ്ടപ്പെടുത്താതെ സംരക്ഷിക്കും. പദ്ധതിയില്‍ നിന്നും 99 കോടിയിലധികം രൂപ കേരളത്തിന് ലഭിച്ചിട്ടുണ്ടെന്നും 106 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭരണ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ മാതൃകയില്‍ എല്ലാ വകുപ്പുകളിലും ‘ഇന്റഗ്രേറ്റഡ് ഫിനാൻഷ്യല്‍ അഡ്വൈസർമാരെ’ നിയമിക്കും. ധനകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥരായിരിക്കും ഈ ചുമതല വഹിക്കുക. ധനപരമായ ചട്ടങ്ങള്‍ സംബന്ധിച്ച വ്യക്തതയില്ലാതെ വിവിധ വകുപ്പുകളില്‍ നിന്ന് ധനകാര്യ വകുപ്പിലേക്ക് എത്തുന്ന ഫയലുകള്‍ ഭരണനടപടികളില്‍ കാലതാമസമുണ്ടാക്കുന്ന സാഹചര്യം ഇതിലൂടെ ഒഴിവാക്കാനാകും. ധനകാര്യ വകുപ്പിന്റെ അധികാരങ്ങള്‍ താഴെത്തട്ടിലേക്ക് വികേന്ദ്രീകരിക്കുന്ന ഈ നടപടി ഭരണസംവിധാനത്തെ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാലഹരണപ്പെട്ട പ്രൊക്യൂർമെന്റ് മാനുവല്‍ സമഗ്രമായി പരിഷ്‌കരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഇ-പ്രൊക്യൂർമെന്റ് ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക മാർഗനിർദേശങ്ങള്‍ക്കനുസൃതമായി സുതാര്യമായ പുതിയ മാനുവല്‍ തയ്യാറാക്കും. ഇതിനായി പൊതുമരാമത്ത്, ടൂറിസം, ഐ.ടി, ഉന്നത വിദ്യാഭ്യാസം, ജലവിഭവം എന്നീ വകുപ്പുകളുടെ മന്ത്രിമാർ ഉള്‍പ്പെടുന്ന ഉപസമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന്റെ ആദ്യ 100 ദിന കർമപരിപാടികള്‍ ജൂലൈ ഒന്നിന് ആരംഭിക്കും. ഹൈക്കോടതിയില്‍ അഡീഷണല്‍ ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷനായി അഡ്വ. മുഹമ്മദ് ഷാഫിയെ നിയമിച്ചു. കേരള കാഷ്യൂ ബോർഡിന്റെ മാനേജിംഗ് ഡയറക്ടറും ചെയർമാനുമായി ജി. ഉണ്ണികൃഷ്ണനെ നിയമിക്കാനും മന്ത്രിസഭ അംഗീകാരം നല്‍കിയാതായി മുഖ്യമന്ത്രി അറിയിച്ചു.
എറണാകുളം ജില്ലയിലെ മലയിടംതുരുത്ത് പാര്യത്തുകാവില്‍ വർഷങ്ങളായി നിലനിന്നിരുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഏഴ് കുടുംബങ്ങളുടെ ഭൂമിതർക്കം സർക്കാർ അധികാരത്തില്‍ വന്ന് ഒരു മാസത്തിനുള്ളില്‍ പരിഹരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. തർക്കഭൂമിയില്‍ തന്നെ ഓരോ കുടുംബത്തിനും അഞ്ച് സെന്റ് വീതം ഭൂമിയും 1000 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകളും സർക്കാർ നിർമിച്ച് നല്‍കും. കുടുംബങ്ങള്‍ക്ക് ആവശ്യമായ പൊതുവഴിയും പഞ്ചായത്ത് നിർമ്മിക്കും. ഭൂമിതർക്ക പരിഹാരത്തിനായി നേതൃത്വം നല്‍കിയ മന്ത്രി റോജി എം. ജോണിനെയും കുന്നത്തുനാട് എം.എല്‍.എ വി.പി. സജീന്ദ്രനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
