മത്സരപരീക്ഷകളിലെ ക്രമക്കേടുകള്‍ക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യൻ യൂത്ത് കോണ്‍ഗ്രസ് .
പരീക്ഷാ വിവാദങ്ങള്‍ വിദ്യാർത്ഥികള്‍ക്ക് വിദ്യാഭ്യാസ സമ്പ്രദായത്തിലുള്ള വിശ്വാസം തകർത്തുവെന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പുതിയ സമരപരിപാടികള്‍ പ്രഖ്യാപിച്ചത്.
യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്ര, തെലങ്കാന, അസം, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നടക്കും. പന്തംകൊളുത്തി പ്രകടനങ്ങള്‍, ‘ഹല്ലാ ബോല്‍’ മാർച്ചുകള്‍, ബിജെപി നേതാക്കളുടെയും മുഖ്യമന്ത്രിമാരുടെയും വസതികള്‍ക്ക് മുന്നിലെ പ്രതിഷേധം എന്നിവ സമരത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
ചോദ്യപേപ്പർ ചോർച്ചയും ഭരണപരമായ വീഴ്ചകളും ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കുന്നത് വരെ സമരം തുടരുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
