പ്രതിഷേധം ഒഴിവാക്കാന്‍ വിഡി സതീശന്‍ ആദ്യ ടേമില്‍ മുഖ്യമന്ത്രിയാകും, രണ്ടാം ടേമില്‍ കെസിയോ ചെന്നിത്തലയോ, ഹൈക്കമാന്‍ഡ് പ്രഖ്യാപനം ഉടന്‍

കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തിരിച്ചുവരവ് നടത്തിയതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരം പാര്‍ട്ടിക്കുള്ളില്‍ മുറുകുന്നു.

മൂന്ന് പ്രമുഖ നേതാക്കളായ വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരാണ് പ്രധാന മത്സരാര്‍ത്ഥികള്‍.

അടുത്ത വൃത്തങ്ങളില്‍ നിന്നുള്ള സൂചനകള്‍ പ്രകാരം, പ്രതിഷേധം ഒഴിവാക്കാന്‍ വിഡി സതീശനെ ആദ്യ ടേമില്‍ മുഖ്യമന്ത്രിയാക്കി, രണ്ടാം ടേമില്‍ വേണുഗോപാലോ ചെന്നിത്തലയോ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഒരു ഫോര്‍മുലയാണ് ഹൈക്കമാന്‍ഡ് പരിഗണിക്കുന്നത്. പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.

കോണ്‍ഗ്രസ് മുന്‍കൂട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ കൂട്ടായ നേതൃത്വത്തിന്റെ മുദ്രാവാക്യത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. യുഡിഎഫ് 102 സീറ്റുകള്‍ നേടി ഭൂരിപക്ഷം ഉറപ്പാക്കിയതോടെ മുഖ്യമന്ത്രിക്കായുള്ള മത്സരം രൂക്ഷമായി.

വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ അഞ്ചു വര്‍ഷം ശക്തമായി സര്‍ക്കാരിനെതിരെ പോരാടി. ജനപിന്തുണയും പാര്‍ട്ടി പ്രവര്‍ത്തകരുടെ വിശ്വാസവും ഏറെയുണ്ട്. എറണാകുളം ജില്ലയില്‍ നിന്നുള്ള നേതാവ്. എന്നാല്‍ ചില സമുദായ സംഘടനകളുടെ പൂര്‍ണ പിന്തുണയില്ലെന്ന വിമര്‍ശനവുമുണ്ട്.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഹൈക്കമാന്‍ഡിന്റെ അടുത്ത ആളാണ്. ഭൂരിപക്ഷ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അദ്ദേഹത്തിന്റെ ക്യാമ്പ് അവകാശപ്പെടുന്നു. സംഘടനാപരമായ പരിചയവും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലെ പങ്കും ശക്തി. എന്നാല്‍ ലോകസഭാ എംപിയായതിനാല്‍ തിരഞ്ഞെടുപ്പ് ആവശ്യമായി വരാം.

മുതിര്‍ന്ന നേതാവ് എന്ന പരിഗണനയാണ് രമേശ് ചെന്നിത്തലയ്ക്ക്. സീനിയോറിറ്റിയും സമുദായ സംഘടനകളുടെ പിന്തുണയും ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ സ്വാധീനം കുറവാണെങ്കിലും പാര്‍ട്ടിയില്‍ പിടിപാടുണ്ട്.

ഹൈക്കമാന്‍ഡ് നിരീക്ഷകരായ അജയ് മാക്കനും മുകുല്‍ വാസ്‌നികും എംഎല്‍എമാരുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. നിയമസഭാ കക്ഷി യോഗം ഹൈക്കമാന്‍ഡിനെ തീരുമാനം ഏല്‍പ്പിച്ചു.

ഘടകകക്ഷികളായ മുസ്ലിം ലീഗും മറ്റുള്ളവരും സതീശനെ പിന്തുണയ്ക്കുന്നതായി സൂചനകളുണ്ട്. സോഷ്യല്‍ മീഡിയയിലെ ശക്തമായ ജനവികാരവും ഹൈക്കമാന്‍ഡിനെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *