തൊഴിലാളി ദിനത്തില്‍ തന്നെ വാണിജ്യ ഗ്യാസ് വില വർധിപ്പിച്ചത് കേന്ദ്ര സർക്കാരിന്റെ ജനദ്രോഹപരമായ നടപടിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.
വേണുഗോപാല്‍. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ വില വർധിപ്പിക്കാതെ കാത്തിരുന്ന കേന്ദ്രം, വോട്ടെടുപ്പ് പൂർത്തിയായതോടെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് കഴിയാൻ കാത്തിരിക്കുകയായിരുന്നു കേന്ദ്രം. ഭീകരമായ വിലവർധനയാണിത്. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകള്‍ പാടില്ലെന്നാണ് പാർട്ടി തീരുമാനം. താൻ ഒരു അച്ചടക്കമുള്ള പ്രവർത്തകനാണ്. എന്തായാലും കേരളത്തില്‍ അടുത്തത് കോണ്‍ഗ്രസ് മുഖ്യമന്ത്രി തന്നെയായിരിക്കും.
അപ്പോള്‍ നമുക്ക് മധുരം വിതരണം ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. പുറത്തുവരുന്ന സർവ്വേകളില്‍ വിശ്വാസമില്ല. അജണ്ട നിശ്ചയിച്ചു നടത്തുന്ന സർവ്വേകളുണ്ട്. എന്നാല്‍ കേരളം യുഡിഎഫിനൊപ്പം നില്‍ക്കുമെന്നും സർവ്വേകളെക്കാള്‍ വലിയ ഫലം ഉണ്ടാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. മുസ്ലിം ലീഗിനെ കടന്നാക്രമിക്കുന്ന രീതിയോട് യോജിപ്പില്ല. വെള്ളാപ്പള്ളി നടേശന്റെ നിലപാടുകളെക്കുറിച്ച് അദ്ദേഹത്തോടുതന്നെ ചോദിക്കണമെന്നും വേണുഗോപാല്‍ വ്യക്തമാക്കി.
