എൻറെ കാലയളവില്‍ നേട്ടം മാത്രം, കോട്ടമില്ല, അത് വെട്ടിത്തുറന്ന് പറയാനുള്ള നട്ടെല്ലുണ്ട് : കെ. സുധാകരൻ

തൻറെ കാലയളവില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് കൈവരിച്ച നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കെ. സുധാകരൻ. പുതിയ കെ.പി.സി.സി.

അധ്യക്ഷൻ സണ്ണി ജോസഫിന് ചുമതല കൈമാറുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സ്ഥാനമൊഴിയുന്ന സുധാകരൻ.

തെരഞ്ഞെടുപ്പുകളില്‍ തിളക്കമാർന്ന ജയം നേടാൻ സാധിച്ചു. ഭൂരിപക്ഷ കണക്കുകളിലും കോണ്‍ഗ്രസിന് തന്റെ കാലയളവില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കാനായി. ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് വേദിയില്‍ നില്‍ക്കുന്നത്. പാർട്ടിയെ ജനകീയമാക്കി. തിരുവനന്തപുരം മുതല്‍ കാസർകോട് വരെയുള്ള കോളജുകള്‍ കെ.എസ്‌.യു തിരിച്ചുപിടിച്ചു. അവർക്ക് പിന്നില്‍ കെ.പി.സി.സിയും ഉണ്ടായിരുന്നു. സി.പി.എമ്മിനെതിരെയുള്ള പോരാട്ടത്തിന് മുമ്ബില്‍ ഒരു പടക്കുതിരയെപ്പോലെ താൻ ഉണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.

‘2021ല്‍ കെ.പി.സി.സി പ്രസിഡന്റായത് മുതല്‍ പാർട്ടിയെ ശക്തിപ്പെടുത്താനും ജനകീയമാക്കാനും തനിക്ക് കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു. അധ്യക്ഷനായിരുന്ന കാലയളവില്‍ നടന്ന എല്ലാ തെരഞ്ഞെടുപ്പിലും മികച്ച വിജയം നേടാൻ സാധിച്ചിരുന്നു. മുന്നോട്ടേ പോയിട്ടുള്ളൂ. എന്റെ കാലയളവില്‍ നേട്ടം മാത്രമാണ് എനിക്ക് ഉണ്ടാക്കാൻ സാധിച്ചിട്ടുള്ളത്. കോട്ടമില്ല. അത് വെട്ടിത്തുറന്ന് പറയാനുള്ള നട്ടെല്ലെനിക്ക് ഉണ്ട്. അങ്ങനെ പറയുന്നത് യാഥാർഥ്യബോധ്യത്തോടെയാണ്.

ലോക്‌സഭയില്‍ 18 സീറ്റ് നേടാൻ കഴിഞ്ഞതിനപ്പുറം ചരിത്രത്തില്‍ ആദ്യമായി ഒരു മുന്നണിക്ക് 20 ലക്ഷത്തിന്റെ ഭൂരിപക്ഷം നേടാനുമായി. സി.യു.സികള്‍ രൂപവ്തകരിച്ചെങ്കിലും അത് മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല. എന്റെ പിൻഗാമി സണ്ണിയെ അത് പൂർത്തീകരിക്കാൻ ഏല്‍പ്പിക്കുകയാണ്. എല്ലാ തലത്തിലും സംഘടനയെ ചലിപ്പിക്കാൻ കഴിഞ്ഞതില്‍ അഭിമാനംകൊള്ളുന്നു. ആസന്നമായ നിയമസഭാ-തദ്ദേശ തെരഞ്ഞെടുപ്പുകളെ നേരിടാൻ കർമ്മ പദ്ധതികള്‍ തയാറാക്കിയാണ് മുന്നോട്ട് പോകുന്നത്’ -സുധാകരൻ പറഞ്ഞു.

കോണ്‍ഗ്രസിനകത്ത് ഗ്രൂപ്പ് കലാപം ഇന്നില്ലാതെ പോയത് നമ്മുടെ ഐക്യത്തിന്റെ കരുത്താണ്. പ്രവർത്തകരാണ് ശക്തി. അവരോടൊപ്പം എന്നുമുണ്ടാകുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. കെ.പി.സി.സി പ്രസിഡന്റായി അഡ്വ. സണ്ണി ജോസഫ് എം.എല്‍.എയും യു.ഡി.എഫ് കണ്‍വീനറായി അടൂർ പ്രകാശ് എം.പിയും ചുമതലയേറ്റെടുത്തു. കെ.പി.സി.സി വർക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥ് എം.എല്‍.എ, എ.പി. അനില്‍കുമാർ എം.എല്‍.എ, ഷാഫി പറമ്ബില്‍ എം.പി എന്നിവരും സ്ഥാനമേറ്റെടുത്തു. കെ.പി.സി.സി ആസ്ഥാനത്ത് മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ചുമതല ഏറ്റെടുത്തത്.

പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, മുൻ കെ.പി.സി.സി അധ്യക്ഷൻമാർ, എം.പിമാർ, എം.എല്‍.എമാർ ഉള്‍പ്പെടെയുള്ളവർ ചടങ്ങിനെത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് കെ.പി.സി.സി തലപ്പത്ത് അഴിച്ചുപണികള്‍ നടത്തിയത്. നിലവിലെ യു.ഡി.എഫ് കണ്‍വീനറായ എം.എം. ഹസ്സൻ, വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി.എൻ. പ്രതാപൻ, ടി. സിദ്ദീഖ് എന്നിവരെ പദവിയില്‍നിന്ന് നീക്കിയാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *