ഇസ്രായേലുമായുള്ള വെടിനിർത്തല്‍ നിലവില്‍ വന്ന് ആറ് മാസം തികയുന്ന സാഹചര്യത്തില്‍, തങ്ങളുടെ ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ പക്കലുള്ള ആയിരക്കണക്കിന് ആയുധങ്ങള്‍ കൈമാറാൻ തയ്യാറാണെന്ന് ഹമാസ് അറിയിച്ചു.
ഞായറാഴ്ചയാണ് ഹമാസ് വക്താക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകളുടെ ഭാഗമായി പോലീസ്, ആഭ്യന്തര സുരക്ഷാ സേനകള്‍ എന്നിവരുടെ പക്കലുള്ള ഓട്ടോമാറ്റിക് റൈഫിളുകള്‍ ഉള്‍പ്പെടെയുള്ളവ കൈമാറാൻ തയ്യാറാണെന്ന് രണ്ട് ഹമാസ് ഉദ്യോഗസ്ഥർ അറിയിച്ചതായി റിപ്പോർട്ട് ചെയ്യുന്നു. ആയുധങ്ങള്‍ ഉപേക്ഷിക്കില്ലെന്ന മുൻ നിലപാടില്‍ നിന്നുള്ള ഹമാസിന്റെ പ്രധാന മാറ്റമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
വെടിനിർത്തല്‍ പ്രക്രിയ നിരീക്ഷിക്കുന്നതിനായി ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സംഘടനയായ ‘ബോർഡ് ഓഫ് പീസ്’ രൂപീകരിച്ച ഗാസ ഭരണസമിതിക്കായിരിക്കും ആയുധങ്ങള്‍ കൈമാറുന്നത്. ഹമാസിന്റെ ഈ വാഗ്ദാനം പൂർണ്ണമായ നിരായുധീകരണത്തിന് പകരമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗാസയുടെ പൂർണ്ണമായ സൈനിക നിരായുധീകരണവും ഹമാസിനെ ഭരണത്തില്‍ നിന്ന് നീക്കം ചെയ്യുക എന്നതുമാണ് ട്രംപിന്റെ സമാധാന പദ്ധതിയിലെയും ഇസ്രായേലിന്റെയും പ്രധാന ആവശ്യം. അതിനാല്‍ തന്നെ നിലവിലെ വാഗ്ദാനം ഈ ആവശ്യങ്ങള്‍ പൂർണ്ണമായും നിറവേറ്റുന്നില്ല.
ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ പക്കലുള്ള ആയുധങ്ങള്‍ കൈമാറുമോ എന്ന ചോദ്യത്തിന് ഉദ്യോഗസ്ഥർ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. പോലീസിനേക്കാള്‍ കൂടുതല്‍ ആയുധങ്ങള്‍ സൈനിക വിഭാഗത്തിന്റെ പക്കലുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പതിനായിരക്കണക്കിന് റൈഫിളുകള്‍ക്ക് പുറമെ ആന്റി ടാങ്ക് റോക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള ഘനമേറിയ ആയുധങ്ങളും ഇവരുടെ പക്കലുണ്ട്. ഹമാസിന്റെ ഈ നീക്കം മേഖലയിലെ സമാധാന ശ്രമങ്ങളില്‍ എത്രത്തോളം ഗുണകരമാകുമെന്ന് വരും ദിവസങ്ങളിലെ ചർച്ചകള്‍ വ്യക്തമാക്കും.
