ലോക ശക്തിയെന്ന ഖ്യാതി നിലനിര്‍ത്താന്‍ വേണ്ടിയാണ് അമേരിക്ക വിദേശ രാജ്യങ്ങളില്‍ സംഘര്‍ഷങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത്: ഇന്ത്യയിലെ ഇറാന്‍ പ്രത്യേക പ്രതിനിധി അബ്ദുല്‍ മജീദ് ഹക്കീം

ലോക ശക്തിയെന്ന ഖ്യാതി നിലനിര്‍ത്താന്‍ വേണ്ടിയാണ് അമേരിക്ക വിദേശ രാജ്യങ്ങളില്‍ സംഘര്‍ഷങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നതെന്ന് ഇറാന്‍.

ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ലോകശക്തികളായി ഉയരുന്നത് തടയാനാണ് അമേരിക്ക യുദ്ധം സൃഷ്ടിക്കുന്നത്. ലോകത്തിന്റെ അധികാരം ഈ രാജ്യങ്ങളിലേക്ക് മാറുന്നത് തടയുക എന്നതാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നും ഇറാന്‍ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രത്യേക പ്രതിനിധി അബ്ദുല്‍ മജീദ് ഹക്കീം ഇലാഹി വാര്‍ത്താ ഏജന്‍സിയായ എന്‍ഐയോട് പ്രതികരിച്ചു. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ ഒരു പങ്കാളിയായി കാണാന്‍ അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നും അബ്ദുല്‍ മജീദ് ഹക്കീം ഇലാഹി പറഞ്ഞു.

പശ്ചിമേഷ്യയെ അശാന്തിയിലേക്ക് തള്ളിവിട്ട ഇപ്പോഴത്തെ സാഹചര്യങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം അമേരിക്കയ്ക്കാണ്. യുദ്ധം തുടങ്ങിയത് ഇറാനല്ല, അമേരിക്കയാണെന്നും അബ്ദുല്‍ മജീദ് ഹക്കീം ഇലാഹി പറഞ്ഞു. ഇറാന്‍ പോരാട്ടം അവസാനിപ്പിക്കാന്‍ തയ്യാറാണ്. എന്നാല്‍, അമേരിക്ക ആക്രമണം നിര്‍ത്തിയാല്‍ ഉടന്‍ തന്നെ തങ്ങളും ആക്രമണം നിര്‍ത്തും. യുഎസുമായി നടന്നിരുന്ന ചര്‍ച്ചകളില്‍ വലിയ പുരോഗതി ഉണ്ടാവുകയും ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിക്കാന്‍ തയ്യാറെടുക്കുകയും ചെയ്ത ഘട്ടത്തിലാണ് അമേരിക്കയും ഇസ്രായേലും ആക്രമണം നടത്തിയതെന്ന് ഇലാഹി ആരോപിച്ചു. ആക്രമണത്തിലൂടെ സമാധാനത്തിനുള്ള വലിയൊരു അവസരമാണ് അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് തകര്‍ത്തത് എന്നും ഇറാന്‍ പ്രതിനിധി ചൂണ്ടിക്കാട്ടുന്നു.

രണ്ട് തരത്തിലുള്ള യുദ്ധങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഒന്ന് സൈനികവും രണ്ടാമത്തേത് അഖ്യാനങ്ങളുടേതുമാണ്. വ്യാജ വാര്‍ത്തകള്‍ നിരവധി സൃഷ്ടിക്കപ്പെടുന്നു. ഇറാനിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു എന്നാണ് ഇതില്‍ പ്രധാനം. ആദ്യ യുദ്ധത്തേക്കാള്‍ വലുതാണ് വ്യാജ വാര്‍ത്തകളാല്‍ സൃഷ്ടിക്കപ്പെടുന്ന രണ്ടാമത്തെ സാഹചര്യമെന്നും അബ്ദുള്‍ മജീദ് ഹക്കീം ഇലാഹി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *