ഇറാന്‍ അനുകൂലികളെ നിരീക്ഷിക്കണം. സുരക്ഷ ശക്തമാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ നിരീക്ഷിക്കാനും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു

ഇറാനെതിരായ ഇസ്രായേല്‍-യുഎസ് ആക്രമണം പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് വഴിവച്ചതിന് പിന്നാലെ ഇന്ത്യയില്‍ കര്‍ശന നിരീക്ഷണം.

വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

അക്രമത്തിന് കാരണമായേക്കാവുന്ന പ്രകോപനപരമായ പ്രസ്താവനകള്‍, ഇറാന്‍ അനുകൂല തീവ്ര നിലപാടുകള്‍ എന്നിവ നടത്തുന്നവരെ നിരീക്ഷിക്കണം എന്നാണ് കേന്ദ്ര നിര്‍ദേശം.

ഫെബ്രുവരി 28 നാണ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങളുമായി കേന്ദ്രം എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്ത് നല്‍കിയത്. തീവ്രവാദികളുടെയും ആഗോള ഭീകര സംഘടനകളുടെയും സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ നിരീക്ഷിക്കാനും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും, ആഗോള സാഹചര്യങ്ങളില്‍ പ്രകോപനപരമായ പ്രസ്താവനകള്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നതിനാല്‍ ജാഗ്രത വര്‍ദ്ധിപ്പിക്കണമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനും സമാധാനവും ശാന്തിയും നിലനിര്‍ത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.

അമേരിക്ക, ഇസ്രയേല്‍ കോണ്‍സുലേറ്റുകള്‍, എംബസികള്‍, മറ്റ് നയതന്ത്ര ഓഫീസുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കണം എന്നും സംസ്ഥാനങ്ങള്‍ക്കുള്ള സര്‍ക്കുലറില്‍ കേന്ദ്രം നിര്‍ദേശിച്ചു.

യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തില്‍ രാജ്യത്തും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

ഷിയാ മുസ്ലീം വിഭാഗങ്ങളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ജമ്മു കശ്മീരില്‍ പ്രതിഷേധം സംഘര്‍ഷഭരിതമായിരുന്നു. ബന്ദിന് ഉള്‍പ്പെടെ ആഹ്വനം ചെയ്ത സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *