എസ്എടി ആശുപത്രിയില്‍ പ്രസവത്തെ തുടർന്നു ചികിത്സയിലിരിക്കെ മരിച്ച കരിക്കകം സ്വദേശിയായ ജെ.ആർ.ശിവപ്രിയ (26) മരിച്ചത് സ്റ്റഫൈലോകോക്കസ് അണുബാധയെ തുടർന്നാണെന്നും ആശുപത്രിയില്‍നിന്നാണ് അണുബാധ ഉണ്ടായതെന്നു പറയാൻ കഴിയില്ലെന്നും വിദഗ്ധ സമിതി റിപ്പോർട്ട്.
ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സംഗീതയുടെ നേതൃത്വത്തിലുളള വിദഗ്ധ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
റിപ്പോർട്ട് ഡിഎംഇയ്ക്ക് കൈമാറി.
ആശുപത്രിയില്‍ അണുനശീകരണത്തിനുള്ള നടപടികള്‍ കൃത്യമായി പാലിച്ചിരുന്നുവെന്നും അതിന്റെ രേഖകള്‍ പരിശോധിച്ചുവെന്നും റിപ്പോർട്ടില്‍ പറയുന്നു.
ശിവപ്രിയയെ അഡ്മിറ്റ് ചെയ്തിരുന്ന ദിവസം നൂറുകണക്കിനു മറ്റു രോഗികള്‍ ചികിത്സ തേടിയിരുന്നുവെന്നും അവർക്കാർക്കും ഇത്തരത്തില്‍ അണുബാധ ഉണ്ടായിട്ടില്ലെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടി.
പ്രസവമുറിയില്‍നിന്ന് സാംപിള്‍ എടുത്തു നടത്തിയ അണുബാധ പരിശോധനാ റിസള്‍ട്ടും നെഗറ്റീവ് ആണ്. ആ സാഹചര്യത്തില്‍ അണുബാധയുടെ ഉറവിടം ആശുപത്രിയാണെന്നു പറയാൻ കഴിയില്ലെന്നാണ് അന്വേഷണസമിതിയുടെ കണ്ടെത്തല്‍.
