ചക്രത്തിനടിയില്‍ നാരങ്ങവെച്ച്‌ മുന്നോട്ടെടുത്തു; പുതിയ ഥാര്‍ ഒന്നാംനിലയില്‍നിന്ന് തലകീഴായി താഴേക്ക്

പുതിയ വാഹനം വാങ്ങിയശേഷം പൂജ നടത്തുന്നതും നാരങ്ങയുടെ മേല്‍ കയറ്റിയിറക്കുന്നതുമൊക്കെ പലരുടെയും പതിവാണ്.

വിശ്വാസത്തിൻറെ ഭാഗമായി നടത്തിയ ഇത്തരമൊരു നീക്കം വൻ ദുരന്തമായി മാറിയതിന് സാക്ഷ്യംവഹിച്ചിരിക്കുകയാണ് ഡല്‍ഹിയിലെ നിർമ്മാണ്‍ വിഹാറിലെ മഹീന്ദ്ര ഷോറൂം. പുതിയ മഹീന്ദ്ര ഥാർ പുറത്തിറക്കുന്നതിന് മുൻപായി നാരങ്ങയ്ക്കുമേല്‍ കയറ്റിയിറക്കാനുള്ള ശ്രമത്തിനിടെ വാഹനം ഷോറൂമിൻറെ ഒന്നാംനിലയില്‍നിന്ന് താഴേയ്ക്ക് പതിക്കുകയായിരുന്നു.

മാനി പവാർ എന്ന യുവതിക്കാണ് അപ്രതീക്ഷിതമായ അപകടമുണ്ടായത്. തിങ്കളാഴ്ച വൈകുന്നേരം മാണി പവാർ 27 ലക്ഷം രൂപ വിലമതിക്കുന്ന തന്റെ പുതിയ ഥാർ ഏറ്റുവാങ്ങാനാണ് മഹീന്ദ്ര ഷോറൂമില്‍ എത്തിയത്. വാഹനം പുറത്തിറക്കുന്നതിന് മുമ്ബ് പൂജയും ചടങ്ങുകളും നടത്താൻ അവർ തീരുമാനിച്ചു. ഥാർ റോഡിലിറക്കുന്നതിന് മുൻപായി ചക്രത്തിനടിയില്‍ നാരങ്ങ വെച്ച്‌ വാഹനം സ്റ്റാർട്ട് ചെയ്തു. സാവധാനം വാഹനം മുന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ ആക്സിലറേറ്ററില്‍ ചവിട്ടുകയായിരുന്നു. ഇതോടെ വാഹനം മുന്നോട്ടു കുതിച്ചു. ഷോറൂമിന്റെ ഒന്നാം നിലയിലെ ചില്ലുഭിത്തി തകർത്ത് വാഹനം താഴേക്ക് പതിക്കുകയും ചെയ്തു.

മാനി പവാറും ഷോറൂം ജീവനക്കാരനായ വികാസുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ചില്ലുഭിത്തി തകർത്ത കാർ പുറത്തേക്ക് തെറിക്കുകയും നടപാതയിലേക്ക് പതിക്കുകയുമായിരുന്നു. വാഹനം റോഡില്‍ തലകീഴായി മറിഞ്ഞ് കിടക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. സംഭവമറിഞ്ഞ് ആളുകള്‍ തടിച്ചുകൂടുകയും ചെയ്തു. അപകടം നടന്നയുടൻ എയർബാഗുകള്‍ പ്രവർത്തിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. ഇരുവർക്കും കാര്യമായ പരിക്കുകളൊന്നും ഏറ്റില്ല. സമീപത്തെ മാലിക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പ്രാഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചു.

അപകടത്തില്‍ ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്നും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (ഈസ്റ്റ്) അഭിഷേക് ധനിയ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *