പാക് ഷെല്ലാക്രമണത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ; പ്രഖ്യാപനവുമായി ഉമര്‍ അബ്ദുല്ല

പാകിസ്താന്‍റെ ഷെല്ലാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ജീവൻ നഷ്ടമായവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമർ അബ്ദുല്ല പ്രഖ്യാപിച്ചു.

മേയ് ഏഴിന് പുലർച്ചെ പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ ആക്രമണം നടത്തിയ ശേഷം കശ്മീരില്‍ പാകിസ്താന്‍റെ ഭാഗത്തുനിന്ന് വ്യാപക ഷെല്ലാക്രമണമാണ് നടന്നത്.

കഴിഞ്ഞ നാല് ദിവസത്തിനിടെ 20 പേരാണ് പാക് ആക്രമണത്തില്‍ മരിച്ചത്. ഇതില്‍ ഒരാള്‍ സർക്കാർ ജീവനക്കാരനും മറ്റ് 19 പേർ ഗ്രാമീണരുമാണ്. പൂഞ്ച്, രജൗറി, ജമ്മു, ബാരാമുല്ല എന്നിവിടങ്ങളിലാണ് ആളുകള്‍ കൊല്ലപ്പെട്ടത്. മുഖ്യമന്ത്രി പങ്കെടുത്ത അവലോകന യോഗത്തില്‍ അഡീഷണല്‍ ജില്ലാ വികസന കമ്മീഷണർ രാജ് കുമാർ താപ്പ മറ്റ് രണ്ട് നാട്ടുകാർക്കൊപ്പം രജൗറിയിലാണ് കൊല്ലപ്പെട്ടത്.

അതേസമയം ഉദംപൂർ, പത്താൻകോട്ട്, ബത്തിൻഡ തുടങ്ങിയ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ടും പാകിസ്താൻ ആക്രമണം നടത്തിയെന്ന് പ്രതിരോധ, വിദേശകാര്യ മന്ത്രാലയ പ്രതിനിധികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ഭൂരിപക്ഷം ആക്രമണങ്ങളേയും ഫലപ്രദമായി പ്രതിരോധിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. ചില വ്യോമതാവളങ്ങള്‍ക്ക് നേരിയ കേടുപാടുണ്ടായെന്നും വാർത്തസമ്മേളനത്തില്‍ കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു.

പാകിസ്താൻ ആക്രമണങ്ങളെ തുടർന്ന് അതിർത്തിയില്‍ സൈനിക വിന്യാസം കൂട്ടിയിട്ടുണ്ട്. പാകിസ്താൻ തുടർച്ചയായി നുണപ്രചാരണം തുടരുകയാണെന്നും വാർത്താസമ്മേളനത്തില്‍ ഇന്ത്യ ആരോപിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ആക്രമിച്ചുവെന്ന വ്യാജ പ്രചാരണമാണ് പാകിസ്താൻ നടത്തുന്നത്.

ഇന്ത്യയുടെ വ്യോമതാവളങ്ങളും സൈനിക താവളങ്ങളും സുരക്ഷിതമാണ്. പവർ ഗ്രിഡുകള്‍ക്കും ഒരു പോറല്‍ പോലും ഏറ്റിട്ടില്ല. ഭിന്നിപ്പ് ലക്ഷ്യമിട്ട് മതകേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് പാകിസ്താൻ തുടരുകയാണെന്നും സംയുക്ത വാർത്തസമ്മേളനത്തില്‍ സൈനിക പ്രതിനിധികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *