പുഷ്പ 2 സിനിമ പ്രദർശിപ്പിച്ച തിയറ്ററില്‍ തിക്കിലും തിരക്കിലുംപെട്ട് യുവതി ശ്വാസംമുട്ടി മരിച്ച സംഭവത്തില്‍ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ അല്ലു അർജുൻ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു.
തിയറ്ററില്‍ അപ്രതീക്ഷിതമായി നടൻ നേരിട്ടെത്തിയതു കാരണമാണ് വലിയ തിരക്കുണ്ടായത്.
ആന്ധ്ര സ്വദേശിയായ രേവതിയാണ് (39) മരിച്ചത്. ഇവരുടെ മകൻ ശ്രീ തേജയെ (9) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ സംഭവത്തില്‍ പിന്നീട് അല്ലു അര്‍ജുന്‍ അടക്കം ചിത്രത്തിന്‍റെ അണിയറക്കാര്‍ മാപ്പ് പറഞ്ഞിരുന്നു. മരിച്ച സ്ത്രീയുടെ കുടുംബത്തിന് 25 ലക്ഷം രൂപ അല്ലു അര്‍ജുന്‍ നേരത്തെ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഈ മാസം 4നാണ് അല്ലു അർജുൻ തിയറ്ററിലെത്തിയത്. തിയറ്ററില്‍ അപ്രതീക്ഷിതമായി നടൻ നേരിട്ടെത്തിയതു കാരണമാണ് വലിയ തിരക്കുണ്ടായത്.
തിയറ്ററില്‍ എത്തുന്ന വിവരം ഉടമസ്ഥരെയും പൊലീസിനെയും അറിയിച്ചിരുന്നതായും, ക്രമീകരണങ്ങള്‍ ഏർപ്പെടുത്താന്‍ നിർദേശിച്ചിരുന്നതായും അല്ലു അർജുൻ പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഹർജിയില്‍ ചൂണ്ടിക്കാട്ടി. വസ്തുതകളോ സാഹചര്യങ്ങളോ പരിഗണിക്കാതെയാണ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തത്. ക്രമസമാധാന പരിപാലനത്തിനായി ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നതായും ഹർജിയില്‍ വ്യക്തമാക്കുന്നു.