മുംബൈ ഭീകാരാക്രമണത്തിലെ ഇരകള്‍ക്ക് കൈത്താങ്ങായ മനുഷ്യസ്‌നേഹി; അറിയപ്പെടാത്ത രത്തന്‍

ഇന്ത്യന്‍ ബിസിനസ് ലോകത്തെ അതികായനെയാണ് രത്തന്‍ ടാറ്റയുടെ മരണത്തോടെ നഷ്ടപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ആദരണീയരായ വ്യവസായികളില്‍ ഒരാളായിരുന്നു രത്തന്‍.

രാജ്യം പത്മഭൂഷണും (2000), പത്മവിഭൂഷണും (2008) നല്‍കി ആദരിച്ച വ്യക്തിത്വമായിരുന്നു രത്തന്‍ ടാറ്റ. 86 കാരനായ രത്തന്‍ ഇന്നലെയാണ് മരിച്ചത്.

രത്തന്‍ ടാറ്റയുടെ ജീവിതം ബിസിനസിലെ സമാനതകളില്ലാത്ത വിജയം കൊണ്ട് മാത്രമല്ല, സഹജീവികളോട് കാണിച്ചിരുന്ന അനുകമ്ബ കൊണ്ടും കരുണ കൊണ്ടും എല്ലാവരേയും പ്രചോദിപ്പിക്കുന്നതായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തേയും ജനകീയനായ വ്യവസായികളില്‍ ഒരാളായ രത്തന്‍ ടാറ്റയുടെ ജീവിതത്തെ കുറിച്ച്‌ അധികമാര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍ പരിശോധിക്കാം.

കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കളുടെ വാത്സല്യവും സ്‌നേഹവും ഇല്ലാതെയാണ് രത്തന്‍ ടാറ്റ വളര്‍ന്നത്. അദ്ദേഹത്തിന് വെറും പത്ത് വയസുള്ളപ്പോഴാണ് മാതാപിതാക്കള്‍ വേര്‍പിരിഞ്ഞത്. അന്ന് മുതല്‍ ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകന്‍ ജംസെറ്റ്ജി ടാറ്റയുടെ ഭാര്യയും മുത്തശ്ശിയുമായ നവാജ്ഭായ് ആണ് അദ്ദേഹത്തെ വളര്‍ത്തിയത്. എട്ടാം ക്ലാസ് വരെ മുംബൈയിലെ ക്യാമ്ബിയന്‍ സ്‌കൂളിലും തുടര്‍ന്ന് കത്തീഡ്രല്‍, ജോണ്‍ കോണണ്‍ സ്‌കൂള്‍, മുംബൈ, ബിഷപ്പ് കോട്ടണ്‍ സ്‌കൂള്‍ എന്നിവിടങ്ങളിലുമായിരുന്നു പഠനം.

1955-ല്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ റിവര്‍ഡേല്‍ കണ്‍ട്രി സ്‌കൂളില്‍ നിന്ന് ഡിപ്ലോമ നേടി. രാജ്യത്തെ തന്നെ ഏറ്റവും വലിയ സമ്ബന്നനായിട്ടും അദ്ദേഹം അവിവാഹിതനായിരുന്നു എന്നതും ശ്രദ്ധേയമാണ്. ചെറുപ്പകാലത്ത് തനിക്കൊരു പ്രണയമുണ്ടായിരുന്നു എന്നും എന്നാല്‍ അത് വിവാഹത്തിലേക്ക് എത്തിക്കാന്‍ സാധിച്ചില്ല എന്നും രത്തന്‍ ടാറ്റ തന്നെ പറഞ്ഞിരുന്നു. നാല് തവണ വിവാഹത്തിന് അടുത്തെത്തിയെങ്കിലും പല കാരണങ്ങളാല്‍ അത് നടന്നില്ല.

ലോസ് ഏഞ്ചല്‍സില്‍ ജോലി ചെയ്തിരുന്ന കാലത്ത് രത്തന്‍ പ്രണയത്തിലായിരുന്നു. അതിനിടെയാണ് മുത്തശ്ശിക്ക് സുഖമില്ലാത്തത് കാരണം അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്. പിന്നീട് വീണ്ടും ലോസ് ഏഞ്ചല്‍സിലേക്ക് മടങ്ങി വന്നു. കാമുകിയുടെ മാതാപിതാക്കളോട് പ്രണയം തുറന്നുപറയുകയും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ട് എന്ന് അറിയിക്കുകയും ചെയ്തു.

എന്നാല്‍ 1962ലെ ഇന്ത്യ-ചൈന യുദ്ധം കാരണം പെണ്‍കുട്ടിയെ ഇന്ത്യയിലേക്ക് അയക്കുന്നതിനെ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നു. ഇതോടെ രത്തന്‍ ടാറ്റയുടെ പ്രണയത്തിന് വിരാമമായി. അതിന് ശേഷം അദ്ദേഹം മറ്റൊരു വിവാഹത്തിന് ശ്രമിച്ചതുമില്ല. എന്നാല്‍ ആരായിരുന്നു ആ സ്ത്രീ എന്ന് അദ്ദേഹം പിന്നീട് വെളിപ്പെടുത്തിയിരുന്നില്ല. 1961-ല്‍ ആണ് ടാറ്റ ഗ്രൂപ്പില്‍ രത്തന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്.

തുടക്കത്തില്‍ ടാറ്റ സ്റ്റീലിന്റെ കടയിലെ ജോലിക്കാരനായിരുന്നു അദ്ദേഹം. പതിയെ ടാറ്റ ഗ്രൂപ്പിന്റെ നേതൃനിരയിലേക്ക് എത്തിയ അദ്ദേഹത്തിന് കീഴില്‍ കമ്ബനി കോറസ്, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, ടെറ്റ്ലി തുടങ്ങിയ പ്രധാന അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ഏറ്റെടുത്തു. 2009-ല്‍ ഒരു ലക്ഷം രൂപ മാത്രം വിലയുള്ള ടാറ്റ നാനോ കാര്‍ അവതരിപ്പിച്ചത് വാഹനനിര്‍മാണ രംഗത്തെ വിപ്ലവമായിരുന്നു.

രത്തന്‍ ടാറ്റയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ ബിസിനസ് സംരംഭങ്ങള്‍ പോലെ വലിയ സ്വാധീനം ചെലുത്തുന്നതാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആണ് ഇന്ത്യന്‍ ബിരുദ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി കോര്‍നെല്‍ യൂണിവേഴ്‌സിറ്റിയില്‍ 28 ദശലക്ഷം ഡോളറിന്റെ ടാറ്റ സ്‌കോളര്‍ഷിപ്പ് ഫണ്ട് ആരംഭിച്ചത്. 2010-ല്‍ ടാറ്റ ഗ്രൂപ്പിന്റെ 50 മില്യണ്‍ ഡോളര്‍ സംഭാവനയാണ് ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ ടാറ്റ ഹാള്‍ സൃഷ്ടിച്ചത്.

ടാറ്റ സെന്റര്‍ ഫോര്‍ ടെക്‌നോളജി ആന്‍ഡ് ഡിസൈന്‍ ഐഐടി ബോംബെയ്ക്ക് 2014-ല്‍ 95 കോടി രൂപയാണ് സംഭാവന നല്‍കിയത്. ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകനായ ജംസെറ്റ്ജി ടാറ്റയുടെ നേതൃത്വത്തില്‍ ആരംഭിച്ച തെരുവ് നായ്ക്കള്‍ക്ക് അഭയം നല്‍കുന്ന ബോംബെ ഹൗസ് രത്തന്‍ ടാറ്റയുടെ കാലത്ത് കൂടുതല്‍ വിപൂലീകരിക്കപ്പെട്ടു.

രത്തന്‍ ടാറ്റയുടെ മുത്തച്ഛന്‍ ജംസെറ്റ്ജി ടാറ്റയാണ് പ്രശസ്തമായ താജ്മഹല്‍ പാലസ് ഹോട്ടല്‍ നിര്‍മ്മിച്ചത്. 2008 നവംബര്‍ 26-ലെ മുംബൈ ഭീകരാക്രമണ സമയത്ത് ഹോട്ടലിലുണ്ടായ ജീവനക്കാരുടെ ഇടപെടലും പ്രശംസനീയമായിരുന്നു. സ്വന്തം ജീവന്‍ വരെ അപകടത്തിലാക്കിയാണ് അവര്‍ അതിഥികളെ സംരക്ഷിച്ചത്. ഇതിനിടെ പരിക്കേറ്റ ജീവനക്കാര്‍ക്ക് കൈത്തങ്ങായതും രത്തനായിരുന്നു.

പരിക്കേറ്റ തന്റെ ജീവനക്കാരെ അദ്ദേഹം ആശുപത്രികളില്‍ സന്ദര്‍ശിക്കുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്തു. ആക്രമണം നടന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ താജ് പബ്ലിക് സര്‍വീസ് വെല്‍ഫെയര്‍ ട്രസ്റ്റ് രൂപീകരിച്ച്‌ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഓരോ താജ് ജീവനക്കാരന്റെയും കുടുംബത്തിന് 36 ലക്ഷം മുതല്‍ 85 ലക്ഷം രൂപ വരെ തുക കൈമാറി. ജീവനക്കാരുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് രത്തന്‍ ടാറ്റ ഉറപ്പുവരുത്തി

Leave a Reply

Your email address will not be published. Required fields are marked *