‘ഓപ്പറേഷൻ തൂഫാൻ നടപടിയെ തുടർന്ന് 12 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പോലീസ് പിടിയില്‍.
വെസ്റ്റ് ബംഗാള്‍ മൂഷിദാബാദ് സ്വദേശികളായ റഫിയുല്‍ മണ്ഡല്‍ (21,) പർവ്വേഷ് മണ്ഡല്‍ (19) എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. ഒഡീഷയില്‍ നിന്നാണ് കഞ്ചാവ് ഇവർ വാങ്ങിയത്.
ബംഗാളി നിന്ന് ചെന്നൈ വരെ ഒരു ട്രെയിനില്‍ വരികയും അവിടെനിന്ന് മറ്റൊരു തീവണ്ടിയില്‍ കയറി അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുകയാണ് ഉണ്ടായത്. ജില്ലാ പോലീസ് മേധാവി കെ എസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഇവരെ പിടികൂടിയത്. രണ്ട് ഷോള്‍ഡർ ബാഗുകളില്‍ പ്രത്യേക പാക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. കിലോയ്‌ക്ക് 3000 രൂപയ്‌ക്കാണ് കഞ്ചാവ് ഒഡീഷയില്‍ നിന്ന് വാങ്ങുന്നത്. പത്തിരട്ടി ഇരട്ടി വിലയ്‌ക്ക് ഇവിടെ വില്പന നടത്തുന്നു.
പെരുമ്പാവൂർക്കാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ഇവർ പോലീസിനോട് പറഞ്ഞു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കഴിഞ്ഞ ദിവസം പെരുമ്പാവൂർ തണ്ടേക്കാട് നിന്ന് നാലു കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൂർഷിദാബാദ് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഡാൻസാഫ് ടീമിനെക്കൂടാതെ നർക്കോട്ടിക് സെല്‍ ഡി വൈ എസ് പി ജെ ഉമേഷ് കുമാർ, ആലുവ ഡി വൈ എസ് പി എൻ ബാബുക്കുട്ടൻ, അങ്കമാലി ഇൻസ്പെക്ടർ എ രമേഷ്, എസ്.ഐ മാരായ അജിത്ത്, രാജീവ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. ഈ വർഷം റൂറല്‍ ജില്ലയില്‍ 395 കിലോയോളം കഞ്ചാവ് പോലീസ് പിടികൂടിയിട്ടുണ്ട്.
