ടി.സിദ്ദിഖ് പ്രസംഗിക്കുമ്പോള്‍ കൂക്കി വിളിച്ചത് ശരിയായില്ലന്ന് മന്ത്രി കെ.രാജൻ. ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണ്.
ഓരോ മനുഷ്യരുടെ സ്വഭാവം നമുക്കറിയില്ലല്ലോ. ആസൂത്രിതമായി ഒന്നും നടന്നിട്ടില്ല. കല്ലിട്ടതിനെക്കുറിച്ച് സിദ്ദിഖിനെ പരാമർശിച്ചല്ല പറഞ്ഞത്. മുഖ്യമന്ത്രി തറക്കല്ലിട്ടപ്പോള്‍ ചിലർ ട്രോളുകള്‍ ഉണ്ടാക്കി. തറക്കല്ലിട്ട് പോകുന്നവരെല്ലാം എന്ന് ഇന്നലെ സർക്കാർ തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കൂവിയത് മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് തിരുത്തിക്കേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. വീടുകള്‍ വച്ച് കൊടുക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്തത്. ചികിത്സാ സഹായങ്ങള്‍ ഉള്‍പ്പടെ ഉള്ളവ ഇപ്പോഴും പരിഹരിച്ചിട്ടില്ല. വീട് വച്ച് കൊടുത്തത് രാഷ്ട്രീയ വത്കരിക്കുന്നത് ശുദ്ധ തോന്ന്യാസം. സിദ്ദിഖിനെതിരെ കൂവിയത് കൂലിക്ക് എടുത്തവരാണ്. ദുരന്തം ഉണ്ടായപ്പോള്‍ ജനങ്ങളുടെ കൂടെ നിന്ന ആളാണ് എംഎല്‍എ. ആദ്യം വീട് വച്ച് നല്‍കിയത് മുസ്ലിം ലീഗ് ആണ്. സർക്കാർ സ്ഥലം നല്‍കുമെന്ന് കെപിസിസി കരുതി. അത് കിട്ടാതെ വന്നപ്പോഴാണ് സ്വന്തം നിലയില്‍ സ്ഥലം കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
മുണ്ടക്കൈ-ചൂരല്‍മല അതിജീവിത കുടുംബങ്ങള്‍ക്കായുള്ള സർക്കാർ ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടനച്ചടങ്ങില്‍ വച്ചാണ് ടി. സിദ്ദിഖിനെതിരെ കൂവല്‍ ഉണ്ടായത്. സ്വാഗതപ്രസംഗത്തില്‍ ചീഫ് സെക്രട്ടറി എ. ജയതിലക് എംഎല്‍എയുടെ പേര് പരാമർശിച്ചപ്പോഴും പിന്നീടദ്ദേഹം പ്രസംഗിക്കുമ്പോഴും സദസ്സില്‍നിന്ന് ഒരുവിഭാഗം നിർത്താതെ കൂക്കിവിളിക്കുകയായിരുന്നു.
