കേരളത്തിലെ ശാന്തമായഅന്തരീക്ഷം മലിനമാക്കുന്നതിന് ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ചില ഭാഗങ്ങളില്‍ നിന്നും ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി

ജനങ്ങളുടെ സ്വൈര്യരജീവിതത്തിന് വിഘാതമാകുന്ന ഒരു സംഭവവും നമ്മുടെ നാട്ടില്‍ ഉണ്ടാകാൻ പാടില്ലെന്നും നിയമവിരുദ്ധ പ്രവൃത്തികള്‍ക്കെതിരെ നടപടികളെടുക്കുന്ന കാര്യത്തില്‍ പോലീസ് ആരുടെയും അനുവാദത്തിന് കാത്തുനില്‍ക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കേരളാ പോലീസിന്റെ, കണ്ണൂരില്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിർമ്മാണം പൂർത്തീകരിച്ചതും ആരംഭിക്കുന്നതുമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനം കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തില്‍ നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തെ ആകെ സ്ഥിതി പരിശോധിച്ചാല്‍ എല്ലാ അർത്ഥത്തിലും ശാന്തമായ അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. ആ അന്തരീക്ഷം മലിനമാക്കുന്നതിന് ബോധപൂർവ്വമായ ശ്രമങ്ങള്‍ ചില ഭാഗങ്ങളില്‍ നിന്നും ഉണ്ടാകുന്നുണ്ട്. ഇതിന് രാഷ്ട്രീയത്തിന്റെ നിറം മാത്രമല്ല, പലപ്പോഴും മതത്തിന്റെ നിറം കൂടിയുണ്ട്. ഇനിയുള്ള നാളുകളില്‍ ഇതിന്റെ തീവ്രത കൂടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അതുകൊണ്ടുതന്നെ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന ഇരുട്ടിന്റെ ശക്തികള്‍ക്കെതിരെ നിതാന്ത ജാഗ്രത പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോലീസ് സ്റ്റേഷനുകളിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തി മികച്ച തൊഴിലിടങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സർക്കാർ പ്രത്യേക ശ്രദ്ധയാണ് ചെലുത്തിവരുന്നത്. കഴിഞ്ഞ ഒമ്ബത് വർഷക്കാലമായി പോലീസിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ വന്ന മാറ്റങ്ങള്‍ പരിശോധിച്ചാല്‍ ആർക്കുമിത് ബോധ്യപ്പെടും. പോലീസ് സ്റ്റേഷൻ എന്നു കേള്‍ക്കുമ്ബോള്‍ വരുന്ന പഴയ സങ്കല്‍പ്പം അപ്പാടെ മാറിയിട്ടുണ്ട്. ഇന്ന് പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തുന്നവർക്ക് ഇരിക്കാൻ കസേരയുണ്ട്, സഹായിക്കാൻ ഹെല്‍പ്പ് ഡെസ്‌കുണ്ട്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നവർക്കും ഉദ്യോഗസ്ഥർക്കും ഉപയോഗപ്രദമാകുന്ന സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി രൂപകല്‍പ്പന ചെയ്തിട്ടുള്ളവയാണ് പുതുതായി നിർമ്മിക്കുന്ന എല്ലാ പോലീസ് സ്റ്റേഷൻ കെട്ടിടങ്ങളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാങ്കേതിക വിദ്യയിലും അടിസ്ഥാന സൗകര്യങ്ങളിലും മികവേറിയ പോലീസ് സ്റ്റേഷനുകള്‍ കേരളത്തിന്റ മാത്രം പ്രത്യേകതയാണ്. കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും ഏറെ മുന്നിലാണ് കേരളാ പോലീസ്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുളള ഊർജ്ജസ്വലരായ ചെറുപ്പക്കാർ ഇന്ന് ധാരാളമായി നമ്മുടെ സേനയിലേക്ക് കടന്നുവരുന്നുണ്ട്. ഇതൊക്കെ പോലീസിന്റെ കാര്യക്ഷമത വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. സാങ്കേതികമേഖലയില്‍ കഴിവും യോഗ്യതയുമുള്ളവർ സേനയുടെ ഭാഗമായതോടെ പുതുതലമുറ തട്ടിപ്പുകള്‍ പോലും ഫലപ്രദമായി തടയാൻ നമുക്കു സാധിക്കുന്നുണ്ട്. ഇത്തരം വിഭവശേഷി ഉപയോഗിച്ചുകൊണ്ട് പോലീസ് സേനയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് പ്രതിജ്ഞാബദ്ധമായ സമീപനങ്ങളാണ് സർക്കാർ സ്വീകരിച്ചു വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ പോലീസ് സേനയ്ക്ക് ജനസൗഹൃദ മുഖം നല്‍കാൻ സാധിച്ചുവെന്നതാണ് സർക്കാരിന്റെ സുപ്രധാന നേട്ടങ്ങളിലൊന്ന്. കർത്തവ്യബോധത്തില്‍ ഊന്നിനിന്നുകൊണ്ട് ജനസൗഹൃദപരമായി പ്രവർത്തിക്കുന്നതിന് കേരളാ പോലീസിന് ഇന്ന് സാധിക്കുന്നുണ്ട്. കുറ്റാന്വേഷണത്തില്‍ ഒരുവിധമായ ബാഹ്യ ഇടപെടലുകളും ഇന്ന് ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ സ്വതന്ത്രവും നീതിയുക്തവുമായി നിയമം നടപ്പാക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് ഇന്ന് യാതൊരുവിധമായ തടസ്സമോ സമ്മർദ്ദമോ ഇല്ല. സാമൂഹ്യവിരുദ്ധ ശക്തികളെ തിരിച്ചറിയുന്നതിനും, ലഹരിമാഫിയയെ ഇല്ലായ്മ ചെയ്യുന്നതിനും, വർഗീയ സംഘർഷങ്ങള്‍ ഒഴിവാക്കുന്നതിനും പോലീസും ജനങ്ങളും തമ്മിലുള്ള കൂട്ടായ്മ ഏറെ ഉപകാരപ്രദമാണെന്ന് ഇതിനകം തന്നെ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ സോഷ്യല്‍ പോലീസിംഗ് സംവിധാനം ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 13 പദ്ധതികളുടെ ഉദ്ഘാടനവും ഏഴ് പദ്ധതികളുടെ ശിലാസ്ഥാപനവുമാണ് മുഖ്യമന്ത്രി നിർവഹിച്ചത്.
കണ്ണൂരില്‍ 10.17 കോടി രൂപ ചെലവില്‍ നിർമ്മാണം പൂർത്തീകരിച്ച പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിർമ്മിച്ച സിന്തറ്റിക് ട്രാക്ക് കം ഫുട്‌ബോള്‍ കോർട്ട്, ഇൻഡോർ കോർട്ട്, ജില്ലാ പോലീസ് ആസ്ഥാനത്ത് നിർമ്മിച്ച ഇൻഡോർ സ്‌പോർട്‌സ് സെന്റർ കം ഹാള്‍, ഇടുക്കി ജില്ലയിലെ വാഗമണ്‍, തങ്കമണി പോലീസ് സ്റ്റേഷൻ, ഇടുക്കി കണ്‍ട്രോള്‍ റൂം, എറണാകുളം ക്രൈംബ്രാഞ്ച് കോംപ്ലക്‌സ്, കാസർകോട് ജില്ലയിലെ മേല്‍പ്പറമ്ബ പോലീസ് സ്റ്റേഷൻ, ബേക്കല്‍ സബ് ഡിവിഷൻ ഓഫീസ്, പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, ചിറ്റൂർ പോലീസ് സ്റ്റേഷനുകള്‍, എറണാകുളം ജില്ലയിലെ ഫോർട്ട് കൊച്ചിയില്‍ കോസ്റ്റല്‍ പോലീസിനുവേണ്ടി നിർമ്മിച്ച ബോട്ടുജെട്ടി എന്നിവ ഇതില്‍ ഉള്‍പ്പെടും. 23.27 കോടി രൂപ ചെലവിലാണ് ഇവ പൂർത്തിയാക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനുപുറമെ കണ്ണൂർ ജില്ലയിലെ മയ്യില്‍ പോലീസ് സ്‌റ്റേഷൻ, കൊച്ചി, തിരുവനന്തപുരം സിറ്റി എന്നിവിടങ്ങളിലെ പോലീസ് ക്വാർട്ടേഴ്‌സുകള്‍, പാലക്കാട് കൊപ്പം, കോട്ടയം ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനുകള്‍ എന്നിവയുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു.
രജിസ്ട്രേഷൻ, മ്യൂസിയം, പുരാരേഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തില്‍, എം.എല്‍.എമാരായ എം.വി ഗോവിന്ദൻ മാസ്റ്റർ, കെ.വി. സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ രത്നകുമാരി എന്നിവർ വിശിഷ്ടാതിഥികളായി. ഹെഡ് ക്വാർട്ടേഴ്‌സ് എഡിജിപി എസ് ശ്രീജിത്ത്, ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്‌. വെങ്കിടേഷ്, നോർത്ത് സോണ്‍ ഐജി രാജ്പാല്‍ മീണ, കണ്ണൂർ റേഞ്ച് ഡിഐജി ജി.എച്ച്‌. യതീഷ് ചന്ദ്ര, സിറ്റി പോലീസ് കമ്മീഷണർ പി. നിതിൻ രാജ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *